തിരുവനന്തപുരം: ട്രെയിനുകൾ വൈകുന്നത് അഞ്ച് മിനുട്ടിൽ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയിൽവേ വീണ്ടും. സംസ്ഥാനത്തെ ട്രെയിനുകളുടെ വൈകിയോട്ടം തുടരും. സുരക്ഷക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നത്. ട്രാക്ക് നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ സഹകരിക്കണമെന്ന് ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ ആവശ്യപ്പെട്ടു.
ഒട്ടേറെ യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന ട്രെയിനുകള്‍ അഞ്ച് മിനിറ്റിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി വേഗ നിയന്ത്രണം വേണം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ഒരു ട്രാക്കിലെ നവീകരണവും പൂര്‍ത്തിയാകാനുണ്ട്. റണ്ണിംഗ് ടൈം കൂട്ടിയ പുതിയ ടൈംടേബിള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്നും റെയില്‍വേ അധികൃതർ വിശദീകരിക്കുന്നു.
സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണറെയിൽവേ ജനറൽ മാനേജർ കുലശ്രേഷ്ഠ, സംസ്ഥാനത്തെ എംപിമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിൽ ട്രെയിനുകളുടെ വൈകിയോട്ടത്തിന് അടിയന്തര പരിഹാരം കാണണമെന്ന് എംപിമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. യോഗശേഷം യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനുകൾ അഞ്ചു മിനുട്ടിലേറെ വൈകില്ലെന്ന് അധികൃതർ ഉറപ്പുനൽകിയതായി എംപിമാർ അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ