രാവിലെ ഒരാള്‍, തിരിച്ച് വൈകീട്ട് 10 പേര്‍; റെയില്‍വേയുടെ ഡെമു സര്‍വീസിനെ കൈവിട്ട് യാത്രക്കാര്‍, ഗേറ്റില്‍ കുരുങ്ങി പശ്ചിമ കൊച്ചി

പശ്ചിമ കൊച്ചിയെ റെയില്‍വേ ഭൂപടവുമായി വീണ്ടും ബന്ധിപ്പിച്ച് ആരംഭിച്ച ഡെമു സര്‍വീസില്‍ യാത്രക്കാര്‍ തീരെ കുറവ്
രാവിലെ ഒരാള്‍, തിരിച്ച് വൈകീട്ട് 10 പേര്‍; റെയില്‍വേയുടെ ഡെമു സര്‍വീസിനെ കൈവിട്ട് യാത്രക്കാര്‍, ഗേറ്റില്‍ കുരുങ്ങി പശ്ചിമ കൊച്ചി

കൊച്ചി: പശ്ചിമ കൊച്ചിയെ റെയില്‍വേ ഭൂപടവുമായി വീണ്ടും ബന്ധിപ്പിച്ച് ആരംഭിച്ച ഡെമു സര്‍വീസില്‍ യാത്രക്കാര്‍ തീരെ കുറവ്. സര്‍വീസ് ആരംഭിച്ച് ആദ്യ മൂന്നുദിവസങ്ങളിലായി വളരെ കുറവ് യാത്രക്കാര്‍ മാത്രമാണ് ഡെമു പ്രയോജനപ്പെടുത്തിയത്. ഇതോടെ അങ്കമാലി വരെ സര്‍വീസ് നീട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കൂടാതെ 20 മിനിറ്റില്‍ യാത്ര ചെയ്യാവുന്ന ദൂരം 40 മിനിറ്റ് എടുത്ത് പൂര്‍ത്തിയാക്കുന്നതിനെതിരേയും വിമര്‍ശനങ്ങളുയരുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്ക് യാത്ര ചെയ്തത് ഒരാള്‍ മാത്രമാണ്. വൈകീട്ട് തിരിച്ചെത്തിയത് 10 പേരും. വെളളിയാഴ്ച രാവിലെ എറണാകുളത്തേയ്ക്ക് പോയത് മൂന്നുപേരും വൈകീട്ട് തിരിച്ചെത്തിയത് 14 പേരുമാണ്. ഈ 14ല്‍ പകുതിയിലധികം പേരും കൗതുകത്തിനായി യാത്ര ചെയ്തവരാണ്. ഡെമുവില്‍ യാത്ര ചെയ്യുന്ന വളരെ കുറച്ചുപേര്‍ക്കായി മറ്റു നിരവധി പേര്‍ റോഡില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണിപ്പോള്‍. രാവിലെയും വൈകീട്ടും തിരക്കുളള സമയങ്ങളില്‍ ഡെമു കടന്നുപോകാന്‍ റെയില്‍വേ ഗേറ്റ് അടച്ചിടുന്നതില്‍ സാധാരണ യാത്രക്കാര്‍ക്ക് പരാതിയുണ്ട്.

ഇതിനിടെയാണ് സര്‍വീസ് അങ്കമാലി വരെ നീട്ടണമെന്ന ആവശ്യം ഉയരുന്നത്. അങ്ങനെയെങ്കില്‍ നിരവധി യാത്രക്കാര്‍ക്ക് സര്‍വീസ് പ്രയോജനപ്പെടും. ഇതിന് പുറമേ സര്‍വീസ് സമയം കുറയ്ക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. നിലവില്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്ക് ഓടിയെത്താന്‍ 40 മിനിറ്റ് സമയമാണ് എടുക്കുന്നത്. 20 മിനിറ്റില്‍ യാത്ര ചെയ്യാവുന്ന ദൂരം സഞ്ചരിക്കാനാണ് ഇത്രയും സമയം അധികമെടുക്കുന്നത്. ഇതും യാത്രക്കാരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകമാണ് എന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com