കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കൊച്ചിയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്ന് 30 കിലോഗ്രാം തൂക്കം വരും. എറണാകുളം എംജി റോഡിൽ പ്രവർത്തിക്കുന്ന കൊറിയർ കമ്പനിയുടെ പാഴ്സൽ പായ്ക്കറ്റിലെത്തിയതായിരുന്നു മയക്കുമരുന്ന്.
എട്ടു പാഴ്സൽ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയിൽ കാർബണ്ഷീറ്റുകൾ പൊതിഞ്ഞ നിലയിൽ 64 പായ്ക്കറ്റുകളിലായിരുന്നു മയക്കുമരുന്ന്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്താരാഷ്ട്ര വിപണിയിൽ എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട മയക്കുമരുന്നാണിത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എംഡിഎംഎയുടെ ഏറ്റവും ശുദ്ധീകരിച്ച രൂപമാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് റിപ്പോർട്ട്. ആർക്കാണ് പാഴ്സൽ വന്നതെന്നും ആരാണ് അയച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സൂചന ലഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ