കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടിയുടെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി വിചാരണകോടതിക്ക് നിര്‍ദേശം നല്കി. കേസിലെ ആറാം പ്രതി പ്രദീപ് നൽകിയ ജാമ്യാപേക്ഷയിലാണ് എറണാകുളം സിബിഐ കോടതിയോട് പുരോഗതി അറിയിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
മുഖ്യപ്രതി ദിലീപ് ജാമ്യം ലഭിച്ചു പുറത്താണെന്നും കേസിൽ പ്രതികളായ മറ്റു സാധാരണക്കാർ ജയിലിലാണെന്നും പ്രദീപിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണിത്. ദിലീപിനെപ്പോലെ സ്വാധീനമുള്ള വ്യക്തി പുറത്തു നിൽക്കുമ്പോൾ സാക്ഷികൾ സ്വാധീനിക്കപ്പെടുന്നില്ലെങ്കിൽ സാധാരണക്കാരായ മറ്റു പ്രതികൾക്കു ജാമ്യം നൽകുന്നതിൽ അപാകതയില്ലെന്നും അഭിഭാഷകൻ വാദിച്ചു.
അതേസമയം ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ മറ്റൊരു സിംഗിൾബെഞ്ച് നേരത്തെ നിർദേശിച്ചിട്ടുണ്ടെന്നു സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണു വിചാരണയുടെ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. പ്രദീപിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത് അടുത്തയാഴ്ചയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ