കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. കുറ്റപത്രം നൽകുന്നത് വൈകുന്നതിൽ പ്രതിഷേധിച്ചാണ് കന്യാസ്ത്രീകൾ സമരവുമായി വീണ്ടും രംഗത്തിറങ്ങുന്നത്. ഈ മാസം ആറിന് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. കൊച്ചിയിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് ആയിരുന്നു ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ആയിരുന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2017 ജൂൺ 27നായിരുന്നു കുറവിലങ്ങാട് മഠത്തിൽ വച്ച് ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസമുണ്ടായി. പിന്നാലെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ എറണാകുളം വഞ്ചി സ്ക്വയർ പ്രത്യക്ഷ സമരം തുടങ്ങി.
ദേശീയ ശ്രദ്ധയാകർഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം പൊലീസ് ഇതുവരെ കോടതിയിൽ സമർപ്പിച്ചില്ല. ഇതിനെ തുടർന്നാണ് കന്യാസ്ത്രീകൾ സമരവുമായി വീണ്ടും തെരുവിലേക്കിറങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ