ഇന്നും നാല് ഡിഗ്രിവരെ ചൂട് കൂടും ; കനത്ത ചൂട് ജൂൺ വരെ തുടർന്നേക്കാമെന്ന് വിലയിരുത്തൽ

ഇന്നും നാല് ഡിഗ്രിവരെ ചൂട് കൂടും ; കനത്ത ചൂട് ജൂൺ വരെ തുടർന്നേക്കാമെന്ന് വിലയിരുത്തൽ

കേരളത്തിൽ ജൂൺവരെ കനത്തചൂടിൽനിന്ന് രക്ഷയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ

തിരുവനന്തപുരം :   ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ന് ശരാശരിയിൽ നിന്നും 4 ഡിഗ്രി വരെ ചൂടു കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെ മറ്റു ജില്ലകളിൽ 3 ഡിഗ്രി വരെ ചൂടു കൂടും. പാലക്കാട്ടായിരുന്നു ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്.  പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 37.2 ഡിഗ്രിയും രേഖപ്പെടുത്തി. 

ബുധനാഴ്ചവരെ ഈ രണ്ടു ജില്ലകളിലും ശരാശരിയിൽനിന്ന് മൂന്നുമുതൽ നാല് ഡിഗ്രിവരെ ചൂട് കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരളത്തിൽ ജൂൺവരെ കനത്തചൂടിൽനിന്ന് രക്ഷയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഈ സമയത്ത് കേരളത്തിലെ ചൂട് ദീർഘകാല ശരാശരിയെക്കാൾ കൂടുതലായിരിക്കുമെന്നും വകുപ്പ് കണക്കുകൂട്ടുന്നു. 

രാജ്യത്താകെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വർധനയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് ദീർഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഈ സീസൺ ആകെയെടുത്താൽ ചൂടിന്റെ ശരാശരിവർധന അര ഡിഗ്രിമുതൽ ഒരു ഡിഗ്രിക്ക് താഴെ വരെയാവും. ജൂണിൽ കേരളത്തിൽ മഴക്കാലമാണ്. അതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലാവും കേരളത്തിൽ കൂടിയ ചൂട് അനുഭവപ്പെടുക.

വരുംദിവസങ്ങളിൽ കേരളത്തിൽ രാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് ശരാശരിയിൽനിന്ന് അര ഡിഗ്രിമുതൽ ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും. ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന കൂടിയചൂട് അര ഡിഗ്രി കുറയാനും അര ഡിഗ്രിവരെ കൂടാനും സാധ്യതയുണ്ട്. ഇപ്പോഴത്തേതുപോലെ വരുംദിവസങ്ങളിലും രാവിലെമുതൽ ചൂട് അസഹനീയമാകാൻ സാധ്യതയുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com