സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎം രീതിയല്ല; വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് യെച്ചൂരി

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് എതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി 
സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎം രീതിയല്ല; വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് എതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാമര്‍ശം സിപിഎം സംസ്ഥാന ഘടകം പരിശോധിക്കും. 

അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കും.സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് കേസെടുക്കണമെന്നാണ് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിജയരാഘവനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് മുനീര്‍ മാറഞ്ചേരിയും വിജയരാഘവനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍ഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com