കൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ വലിയ തിരിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനി ഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ചെന്നിത്തല പറഞ്ഞു.
2150 കോടിയുടെ മസാലബോണ്ടുകള്‍ വിറ്റഴിച്ചതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കിഫ്ബിയുടെ മസാലബോണ്ടുകള്‍ വാങ്ങിയത് എസ്എന്‍സി ലാവ്‌ലിനില്‍ ഇരുപത് ശതമാനം ഷെയറുള്ള കനേഡിയന്‍ കമ്പനിയാണ്. ഏതെല്ലാം വിദേശ കമ്പനികളാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കൂടതല്‍ ബോണ്ടുകള്‍ വിറ്റത് കാനേഡിയയിലും സിംഗപ്പൂരിലുമാണെന്ന് ചെന്നിത്തല പറഞ്ഞു.
ഇടതുസര്‍ക്കാര്‍ വരുമ്പോള്‍ മാത്രം ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതെന്ത് കൊണ്ടാണ്. എങ്ങനെയാണ് ലാവ്‌ലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള ഫണ്ടിംഗ് ഏജന്‍സിക്ക് ബോണ്ടുകള്‍ വാങ്ങാനുള്ള സൗകര്യം ഉണ്ടായത്. ഇത് വലിയ അഴിമതിയുടെ ഭാഗമാണ്. ലാവ്‌ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികൂട്ടില്‍ നില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി. ലാവലിന്‍ കമ്പനിയെ സഹായിക്കാനുള്ള വളഞ്ഞ വഴിയെ ആണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ബോണ്ട് വില്‍പ്പനയില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്നും ചെന്നിത്തല ചോദിച്ചു.
9.8 ശതമാനം കൊള്ളപ്പലിശയാണ് ബോണ്ട് വാങ്ങിയ കമ്പനികള്‍ ഈടാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മറുപടിക്ക് ശേഷം കൂടതല്‍ വെളിപ്പെടുത്തുമെന്ന് ചെന്നിത്തല പറഞ്ഞു.അഴിമതിയുടെ തുടക്കമാണിത്. മഞ്ഞുമലയുടെ അറ്റം. വിലക്കേര്‍പ്പെടുത്തിയ കമ്പനിയാണ് ലാവ്‌ലിന്‍. ഈ കമ്പനിയുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിട്ടുണ്ടോ? എങ്കില്‍ എവിടെയായിരുന്നു ചര്‍ച്ച? ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ