കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ രഹസ്യ വിചാരണയ്ക്കു കോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി (അഡീ. സെഷൻസ് കോടതി)യാണ് നിർദേശം നൽകിയത്. നേരത്തെ ഹൈക്കോടതിയും ഇതേ നിർദേശം നൽകിയിരുന്നു.
കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി. പ്രതിയായ നടൻ ദിലീപ് ഹാജരായില്ല. ദിലീപിനെതിരെ കേസിൽ കുറ്റം ചുമത്തുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ കേസിൽ പ്രാഥമിക വാദത്തിന് തടസമില്ലെന്ന് കോടതി വിലയിരുത്തി.
കേസിൽ പ്രതികൾക്കു നൽകാൻ കഴിയുന്ന രേഖകൾ ഏതൊക്കെയാണെന്നു പ്രോസിക്യൂഷൻ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമണത്തിന് ഇരയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ