തൃശ്ശൂർ: രാമയ്ക്കൽമേട്ടില്‍ ഓഫ് റോഡ് സവാരിക്കിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. തൃശ്ശൂർ കുന്നംകുളം സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കുരുവിക്കാനം കാറ്റാടിപ്പാടത്തിന് സമീപം വച്ചായിരുന്നു ജീപ്പ് അപകടത്തിൽപ്പെട്ടത്. പാറ മുനമ്പിലെത്തിച്ച ശേഷം സാഹസികമായി അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് നിയന്ത്രണം വിട്ട് 300 മീറ്ററോളം താഴേക്ക് പതിച്ചത്.
അനധികൃതമായാണ് ഓഫ്റോഡ് സവാരി നടത്തിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ കുന്നംകുളം ഗുഡ്‌ഷെപ്പേര്‍ഡ് ഐടിഐ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ട എല്ലാവരും. കോളേജില്‍ നിന്നും കൊടൈക്കനാല്‍ സന്ദര്‍ശിച്ചശേഷം രാമക്കല്‍മേട്ടില്‍ എത്തിയതായിരുന്നു ഇവര്‍. 28 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം രണ്ട് ജീപ്പുകളാണ് സവാരിക്കായി ബുക്ക് ചെയ്തത്. ഇതിൽ ആദ്യത്തെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് മറിയുന്നതിനിടെ പുറത്തേക്ക് ചാടിയവർ രക്ഷപെട്ടു. വിനോദസഞ്ചാരികളും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടങ്ങൾ പതിവായതിനെ തുടർന്ന് രാമയ്ക്കൽമേട്ടിൽ ഓഫ്റോഡ് സവാരി നിർത്തിവച്ചിരിക്കുകയായിരുന്നു. അടുത്തയിടെയാണ് വീണ്ടും ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ