ആലപ്പുഴ : സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. പ്രദേശവാസികളായ പല സ്ത്രീകളുടേയും ചിത്രങ്ങള്‍ ഇവരുടെ പക്കലുണ്ടെന്നും ആരോപണമുണ്ട്.
സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്നചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവാക്കളില്‍ ഒരാള്‍ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണ് സ്ത്രീകള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടെന്ന് പരാതിയില്‍ പറയുന്നത്.
കുത്തിയതോട് പൊലീസില്‍ പരാതിയുമായി ചെന്നപ്പോൾ തങ്ങളെ മടക്കി അയക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറഞ്ഞു. തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് യുവതികൾ വ്യക്തമാക്കി. എന്നാല്‍, പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. കുറ്റവാളികളെ രക്ഷിക്കാനാണ് കുത്തിയതോട് പൊലീസ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് തുറവൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ