കോഴിക്കോട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മോദി ഉടൻ തന്നെ കോഴിക്കോട് ബീച്ചിലേക്ക് എത്തും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന 'വിജയ് സങ്കല്‍പ്' യാത്രയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും.
കരിപ്പൂരെത്തിയ പ്രധാനമന്ത്രി റോഡ് മാര്‍ഗ്ഗമാണ് ബീച്ചിലേക്കെത്തുന്നത്. എന്‍ഡിഎ നേതാക്കള്‍ക്ക് പുറമേ, അടുത്തിടെ മുന്നണിയില്‍ ചേര്‍ന്ന പിസി ജോര്‍ജ്ജും മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും മോദിയുടെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കോഴിക്കോട് റാലിയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തിരിച്ച് തമിഴ്നാട്ടിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 18-ാം തിയതി അദ്ദേഹം വീണ്ടും കേരളത്തിലെത്തുമെന്നും തിരുവനന്തപുരം മണ്ഡലത്തിൽ അന്ന് സന്ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മോദിക്ക് പുറമേ പല പ്രമുഖ ബിജെപി നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍കെ സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്‌വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ