തൃശൂര്‍: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണം കവര്‍ന്നു. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് മോഷണം. ചാലക്കുടിയിലാണ് സംഭവം. പ്രവാസിയായ ജോണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവത്തിൽ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
ജോണിയുടെ ഭാര്യ ഷൈനിയും മകനുമാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ പോയ ഇവർ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് പരാതി.
വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനകൾ നടത്തി. വീട്ടുകാരുമായി അടുത്ത ബന്ധമുളളവരായിരിക്കും സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാർ ആശുപത്രിയിൽ പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ