മലക്കം മറിഞ്ഞ് കണ്ണന്താനം; ട്രോളാന്‍ പറഞ്ഞ് ട്രോളിയപ്പോള്‍ പൊട്ടിത്തെറിച്ചു; പോയി വാഴ നടാന്‍ പ്രതികരണം 

തന്നെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ കണ്ണന്താനം മറ്റൊന്നും ചെയ്യാനില്ലാത്തവരാണ് ഇത് ചെയ്യുന്നതെന്നും ആരോപിച്ചു
മലക്കം മറിഞ്ഞ് കണ്ണന്താനം; ട്രോളാന്‍ പറഞ്ഞ് ട്രോളിയപ്പോള്‍ പൊട്ടിത്തെറിച്ചു; പോയി വാഴ നടാന്‍ പ്രതികരണം 

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ട്രോളുകള്‍ക്ക് വിധേയനാകുന്ന രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരാളാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണന്താനത്തിന്റെ ഓരോ പ്രവൃത്തിയും ട്രോളുകളായി മാറാറുണ്ട്. ഇതേ ട്രോളുകളെ തെരഞ്ഞെടുപ്പിന്റെ പ്രചരണായുധമാക്കാനായി ട്രോള്‍ മീ ചലഞ്ചുമായി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയതാണ് ഈ രംഗത്തെ പുതിയ കാര്യം. കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല ട്രോളുണ്ടാക്കി പോസ്റ്റ് ചെയ്യാനാണ് കണ്ണന്താനം ആവശ്യപ്പെട്ടത്. മികച്ച ട്രോളന്മാര്‍ക്ക് തന്റെ കൂടെ സെല്‍ഫി എടുക്കാന്‍ അവസരം ഉണ്ടാകുമെന്നും കണ്ണന്താനം പറയുന്നു. എന്നാല്‍ ഇവിടെയും കണ്ണന്താനത്തിന് നേരെയാണ് ട്രോളുകള്‍ ഉയര്‍ന്നത്.

ഇപ്പോള്‍ തന്നെ ട്രോളുന്ന ട്രോളന്മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് കണ്ണന്താനം. പ്രചരണത്തിനിടെ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് കണ്ണന്താനത്തിന്റെ രോഷപ്രകടനം.തന്നെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ കണ്ണന്താനം മറ്റൊന്നും ചെയ്യാനില്ലാത്തവരാണ് ഇത് ചെയ്യുന്നതെന്നും ആരോപിച്ചു.

'ആദ്യമായിട്ട് കോടതിയില്‍ കയറിയ കാര്യം.അല്‍ഫോണ്‍സ് കണ്ണന്താനം കോടതിയില്‍ കയറി. കോടതി തുടങ്ങുന്നത് 11 മണിക്ക് ജഡ്ജി വരുമ്പോള്‍ മാത്രമാണ്. താന്‍ 10.50 ന് കോടതിയില്‍ കയറി 10.55 ന് പുറത്തിറങ്ങി. ഇതൊക്കെ കാണിക്കുന്നത് എന്താണ്?.ചില മന്ദബുദ്ധികളായ ആളുകള്‍ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കാനായി ചെയ്യുന്നതാണ് ' -അല്‍ഫോണ്‍സ് പ്രതികരിച്ചു.

'പ്രളയ ക്യാമ്പില്‍ കയറി അവരുടെ കൂടെ ജീവിക്കാനും ഭക്ഷണം കഴിക്കാനും അവരുടെ കൂടെ കിടക്കാനും ധൈര്യമുള്ള ഏക മന്ത്രി താനായിരുന്നു. പോയി പട്ടം പറപ്പിക്കൂ മക്കളെ...വിമാനത്താവളത്തില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ ആര്‍ക്കോ കൈ കൊടുത്ത് വോട്ട് ചോദിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി ഇങ്ങേവശം ചാലക്കുടിയാണോ അങ്ങേവശം എറണാകുളമാണോ എന്ന് നോക്കി എറണാകുളത്ത് മാത്രമേ ചിരിച്ചുകാണിക്കു.എന്തൊരു മന്ദബുദ്ധികളുടെ ചിന്തയാണ്.. ഇവരെ പറ്റി എന്ത് പറയാനാണ്. ഇത്തരത്തില്‍ ഒരു പണിയും ഇല്ലാത്തവര്‍ പോയി എന്തെങ്കിലും നല്ലകാര്യങ്ങള്‍ ചെയ്യട്ടെ.. ഒന്ന് ചിരിച്ചെങ്കിലും കാണിക്കു.. അത് അവരുടെ ആത്മാവിന് നല്ലതാണ്.'-ട്രോളുകളോടുള്ള ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കണ്ണന്താനം സംസാരിച്ചു.

'ഈ നാട് ഇടതും വലതും ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ പുറത്തേക്ക് പോവുകയാണ്. രാവിലെ ഈ ചെറുപ്പക്കാര്‍ എഴുന്നേറ്റ് വരുന്നത് വലിയ അരിശത്തോട് കൂടിയാണ്. ആത്മഹത്യ ചെയ്യുക എന്ന അരിശത്തോട് കൂടിയാണ് ഇവര്‍ വരുന്നത്. അപ്പോള്‍ ആരെയെങ്കിലും വധിക്കുക എന്നത് അവരുടെ അത്യാവശ്യമാണ്. അതിനാലാണ് ഫെയ്ബുക്കിലൊക്കെ ഈ നുണകളൊക്കെ പറഞ്ഞ് ഇതൊക്കെ ചെയ്യുന്നത്'- കണ്ണന്താനം പറഞ്ഞു. 

'പട്ടാളക്കാരന്‍ മരിച്ചിടത്ത് താന്‍ പത്ത് മണിക്കൂര്‍ ഉണ്ടായിരുന്നു. താനും കളക്ടറും എസ്.പിയുമെല്ലാമാണ് അവിടെ വന്ന ആയിരക്കണക്കിന് ആളുകളെ നിയന്ത്രിച്ചത്. ഞാന്‍ നമസ്‌തേ പറഞ്ഞു നില്‍ക്കുകയായിരുന്നില്ല. അവിടെ തിരക്ക് നിയന്ത്രിക്കുകയായിരുന്നു. ആരോ തന്റെ പടമെടുത്ത് കൈ മുറിച്ച് കളഞ്ഞ് സെല്‍ഫി എടുത്തെന്ന് പ്രചാരണം നടത്തി.  ഇതൊക്കെ മാറ്റാന്‍ അവര്‍ തന്നെ തീരുമാനിച്ചാല്‍ നല്ലതാണ്' -അല്‍ഫോണ്‍സ് പറഞ്ഞു. 

'ടൈം മാസികയുടെ കവറില്‍ വന്ന ലോകത്തിലെ നൂറ് നേതാക്കന്മാരുടെ പട്ടികയില്‍ ഉള്ളയാളാ ഞാന്‍. അപ്പോള്‍ എന്റെ പടം എടുത്തുവെച്ചു എന്നായി.കഠിനാധ്വാനം ചെയ്താണ് ഇവിടെ എത്തിയത്. അതുകൊണ്ട്  ഇവര്‍ക്ക് പറ്റിയ ഏറ്റവും എളുപ്പമുള്ള പരിപാടി ഒരു തൂമ്പായും എടുത്ത് രണ്ട് വാഴ നടുന്നതാണ്. അതിന് വെള്ളമൊഴിക്കണം. രണ്ട് വാഴ നട്ടാല്‍ ഇത്തിരി ഉപ്പേരിയെങ്കിലും തിന്നാം'- കണ്ണന്താനം ഉപദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com