സംസ്ഥാനത്തെ പ്രചാരണത്തില്‍ പാളിച്ചയില്ല ; തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍ : കെ സി വേണുഗോപാല്‍

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എഐസിസി പൂര്‍ണ തൃപ്തരാണ്. കോണ്‍ഗ്രസിന് ഏറെ വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം
സംസ്ഥാനത്തെ പ്രചാരണത്തില്‍ പാളിച്ചയില്ല ; തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍ : കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി : സംസ്ഥാനത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എഐസിസി പൂര്‍ണ തൃപ്തരാണ്. കോണ്‍ഗ്രസിന് ഏറെ വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കാനാണ് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഏകോപനമില്ലെന്ന് ആരോപിച്ച് ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതിനിടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ഇന്ന് ചേരുന്നുണ്ട്. 20 മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എഐസിസി നിയോഗിച്ച നിരീക്ഷകന്‍ നാനാ പട്ടോളെ ഇന്ന് തലസ്ഥാനത്തെത്തിയേക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് ഏകോപനമില്ലെന്നും, നേതാക്കള്‍ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാനാ പട്ടോളെയെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിരീക്ഷകനായി നിയോഗിച്ചത്. 

മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ് നാനാ പട്ടോളെ. മുന്‍ ബിജെപി എംപിയായ പട്ടോളെ ഇത്തവണ നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ മല്‍സരിക്കുന്നുണ്ട്. മുന്‍ ആര്‍എസ്എസുകാരനായ പട്ടോളെ മോദിയെ വിമര്‍ശിച്ചാണ് 2018 ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഏകോപനമില്ല, നേതാക്കള്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലും നിര്‍ജീവാവസ്ഥ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ശശി തരൂര്‍ എഐസിസി നേതൃത്വത്തിന് മുമ്പാകെ പരാതിപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com