ഈച്ചര വാര്യരുടെ ചോദ്യത്തിന് മുരളീധരന്‍ മറുപടി നല്‍കണം എന്ന് പി.ജയരാജന്‍; വോട്ടര്‍മാരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് കെ.മുരളീധരന്‍

തന്നെ ആക്രമകാരിയെന്ന വിശേഷിപ്പിച്ച മുരളീധരന്‍ ഈച്ചരവാര്യരുടെ ആത്മകഥ വായിക്കണം എന്ന് പി.ജയരാജന്‍ പറഞ്ഞു
ഈച്ചര വാര്യരുടെ ചോദ്യത്തിന് മുരളീധരന്‍ മറുപടി നല്‍കണം എന്ന് പി.ജയരാജന്‍; വോട്ടര്‍മാരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് കെ.മുരളീധരന്‍

വടകര: തെരഞ്ഞെടുപ്പ് ചൂട് മുറുകുന്നതിന് ഇടയില്‍ ആരോപണ പ്രത്യാരോണങ്ങളുമായി വടകരയില്‍ സ്ഥാനാര്‍ഥികള്‍. തന്നെ ആക്രമകാരിയെന്ന വിശേഷിപ്പിച്ച മുരളീധരന്‍ ഈച്ചരവാര്യരുടെ ആത്മകഥ വായിക്കണം എന്ന് പി.ജയരാജന്‍ പറഞ്ഞു. സ്വന്തം ചേരിയിലെ തന്നെ വോട്ട് പോകുമോയെന്ന പേടിയില്‍ വ്യാജപ്രചാരണം നടത്തുകയാണ് സിപിഎം എന്നായിരുന്നു മുരളീധരന്റെ ആരോപണം. 

നിങ്ങള്‍ എന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തിയത് എന്ന ഈച്ചരവാര്യരുടെ ചോദ്യത്തിന് മുരളീധരന്‍ മറുപടി പറയണം. വടകരയില്‍ തന്നെ തോല്‍പ്പിക്കുവാന്‍ ആര്‍എസ്എസ് മുതല്‍ ജമാഅത്തെ ഇസ്ലാമി വരെയുള്ളവരുടെ മഹാസഖ്യം രൂപപ്പെട്ടു. ഞാന്‍ ആരേയും ആക്രമിക്കുവാന്‍ പോയിട്ടല്ല എന്നെ ആക്രമിച്ചത്. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമ്പോള്‍ ആര്‍എസ്എസ് പോലുള്ള സംഘടനകളുടെ ഇടം ഇല്ലാതാവുന്നു.അതിന്റെ പ്രതിഫലനമാണ് ആക്രമണങ്ങളിലൂടെ അവര്‍ നടത്തുന്നത് എന്നും ജയരാജയന്‍ പറഞ്ഞു. 

സ്വന്തം ചേരിയിലെ വോട്ട് മാറിപ്പോകുമോയെന്ന പേടിയില്‍ വിവിപാറ്റിന്റെ പേരില്‍ ഇടതുപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. ആര് ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് അറിയാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭീഷണി. തോല്‍വി ഭയന്നുള്ള സിപിഎമ്മിന്റെ പ്രവര്‍ത്തികളാണ് ഇത്. കണ്ണൂരില്‍ നിന്നുമുള്ള ക്വട്ടേഷന്‍ സംഘം വ്യാപകമായി പോസ്റ്ററുകള്‍ നശിപ്പിക്കുന്നുവെന്നും മുരളീധരന്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com