'കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; സുരേഷ് ഗോപിക്കെതിരെ ലക്ഷ്മി രാജീവ്

എഴുത്തുകാരി ലക്ഷ്മി രാജീവും സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
'കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; സുരേഷ് ഗോപിക്കെതിരെ ലക്ഷ്മി രാജീവ്

ണ്ണ് തുറക്കാതെ പ്രഭാത കര്‍മ്മങ്ങള്‍ വരെ ചെയ്ത് ക്ഷേത്രത്തിലെത്തി കണി കണ്ടതിന് ശേഷം മാത്രമാണ് താന്‍ കണ്ണ് തുറന്നതെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന വിമര്‍ശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം ഇതിനെതിരെ നിരവധി ട്രോളുകളാണ് ഇറങ്ങിയത്. എഴുത്തുകാരി ലക്ഷ്മി രാജീവും സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഏത് സിനിമാ തിരക്കിലായാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കുകളിലായതിനാല്‍ രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മങ്ങളും കണ്ണ് തുറക്കാതെ നടത്തിയെന്നും അമ്പലത്തില്‍ എത്തി തിരുവാമ്പാടി കൃഷ്ണനെ കാണുന്നതു വരെ താന്‍ കണ്ണ് തുറന്നില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. 

കണ്ണ് തുറക്കാതെ എല്ലാം ചെയ്ത് വല്ലയിടത്തും വീണ് തല പൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി രാജീവ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് ലക്ഷ്മി പ്രതികരിച്ചത്.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടൽ റൂമിൽ നിന്നിറങ്ങി നേരെ തിരുവമ്പാടിയിൽ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കിൽ സർക്കാരിന് അതുമൊരു ബാധ്യത ആയേനെ.

കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.

കഴിഞ്ഞ ഇരുപത്തി നാലു വർഷമായി വീട്ടിൽ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാൻ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും,സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണർന്നു മറ്റുള്ളവർക്ക് കാണാൻ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആൾ ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകൾ ആയിരിക്കുമെന്നും ഉറപ്പാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com