തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംബന്ധിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്നും നാമജപം കേട്ടതോടെ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് സിപിഎം നേതാക്കൾ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരത്തെ കാട്ടാക്കടയിലായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടതു സ്ഥാനാർഥി എ സമ്പത്തിന്റെ പ്രചരണാർത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയിൽ നിന്ന് നാമജപം കേൾക്കാൻ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. പ്രസംഗം നിർത്തിയ മുഖ്യമന്ത്രി എന്താണ് അവിടെ പരിപാടിയെന്ന് വേദിയിൽ ഉണ്ടായിരുന്നവരോട് അന്വേഷിച്ചു.
മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയിൽ നിന്നിറങ്ങിയ ഐ ബി സതീഷ് എംഎൽഎ, വി.ശിവൻ കുട്ടി എന്നിവരും സിപിഎം പ്രവർത്തകരും ചേർന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച ചാനൽ റിപ്പോർട്ടറെ പാർട്ടി പ്രവർത്തകർ തടഞ്ഞതായും ആക്ഷേപമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ