കൊല്ലം : ബ്ലാക്ക്മാന്‍ എന്ന പേരില്‍ ഭയപ്പെടുത്തി മാസങ്ങളോളം ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയില്‍. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെ(22) യാണ് പരവൂര്‍ പൊലീസ് പിടികൂടിയത്. പരവൂര്‍ കൂനയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞദിവസം രാത്രി വഴക്ക് കലശലായപ്പോള്‍ ആരോ പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച അഭിജിത്തിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.
ഇരവിപുരം, താന്നി, മയ്യനാട് പ്രദേശങ്ങളില്‍ രാത്രി വീടുകളിലെത്തി ഭയപ്പെടുത്തുകയും, മോഷണം നടത്തുകയും ചെയ്തിരുന്ന ഇയാള്‍ പിന്നീട് ബ്ലാക്ക് മാന്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടുകയായിരുന്നു. രാത്രി സ്ത്രീകള്‍മാത്രമുള്ള വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും അക്രമം കാട്ടുകയും ചെയ്തിരുന്ന ഇയാളെ പിടികൂടാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കേട്ട് പൊലീസ് ഞെട്ടി. ഇരവിപുരത്തേത് അടക്കം നിരവധി സ്ഥലത്തെ മോഷണങ്ങളും സ്ത്രീകളെ ഉപദ്രവിച്ച കഥകളും പ്രതി തുറന്ന് പറഞ്ഞു. പ്രതി ഓടിച്ചിരുന്ന ബൈക്ക് വര്‍ക്കലയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിലാണ് പൊലീസും നാട്ടുകാരും തിരഞ്ഞുകൊണ്ടിരുന്ന ബ്ലാക്ക് മാന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
പരവൂരിലെത്തും മുമ്പ് രണ്ടുവീടുകളില്‍ മോഷണം നടത്തിയെന്നും ഇതില്‍ ഒരിടത്തുനിന്ന് 18,000 രൂപ മോഷ്ടിച്ചെന്നും മറ്റൊരു വീട്ടിലെത്തി വീട്ടമ്മയെ ശല്യപ്പെടുത്തിയെന്നും അഭിജിത്ത് പൊലീസിനോടു വെളിപ്പെടുത്തി. ഇതിന് അയിരൂര്‍, വര്‍ക്കല സ്റ്റേഷനുകളില്‍ കേസെടുത്തിട്ടുണ്ട്. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ അഭിജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ