കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. എറ്റവും വലിയ രാജ്യദ്രോഹം രാജ്യത്തെ വിഭജിക്കലാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് വിഷയങ്ങളാണ് നമുക്ക് മുന്നിലുള്ളതെന്നും രാഹുൽ പറഞ്ഞു. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് എന്നിവ തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്ന് രാഹുൽ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
യുവാക്കൾക്ക് തൊഴിൽ നൽകാതെ സാമ്പത്തിക ഘടനയെ തകിടം മറിച്ച ബിജെപിയാണ് ദേശവിരുദ്ധർ. അംബാനിക്ക് 30000 കോടി നല്‍കിയതും തൊഴിൽ രഹിതർക്ക് അവസരങ്ങൾ നിഷേധിച്ചിരിക്കുന്നതുമാണ് ദേശവിരുദ്ധതയെന്ന് രാഹുൽ തുറന്നടിച്ചു. നരേന്ദ്രമോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും രാഹുല്‍ പരിഹസിച്ചു. മോദിയുടെ 'അനില്‍ ഭായ്' ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും രാഹുൽ ആരോപിച്ചു.
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാത്തതും അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കിയതുമാണ് യഥാര്‍ഥ ദേശവിരുദ്ധതയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാലിൽ കോടതി അലക്ഷ്യ കേസിൽ സുപ്രിംകോടതി നോട്ടീസ് അയച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ മറുപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ