കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തുനിന്ന് കൊച്ചിയിലെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ ഇന്ന് നടത്തിയേക്കും. രക്തപരിശോധനയുടെ ഫലം വന്നതിനുശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 17 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
ഹൃദയത്തിനുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും പ്രശ്നങ്ങളുള്ളതിനാൽ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഹൃദയവാൽവിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തിൽ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്.
കാസർകോട് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ ഷാനിയ - മിത്താഹ് ദമ്പതികളുടെ മകനാണ് നാടിന്റെ പ്രാർത്ഥനയുമായി ആശുപത്രിയിൽ കഴിയുന്നത്. ഹൃദയത്തിന്റെ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെൻട്രിക്കിളിൽ ദ്വാരം(വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട്-വി.എസ്.ഡി), ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന ധമനി ഏറെ ചുരുങ്ങിയ സ്ഥിതി, ചുരുങ്ങിയതും അസാധാരണ നിലയിലുള്ളതുമായ അയോട്ടിക് വാൽവ് എന്നീ പ്രശ്നങ്ങളാണ് ജന്മനാ കുഞ്ഞിലുണ്ടായിരുന്നത്.
ആശുപത്രിയിലേക്ക് എത്തുന്നതിനുമുമ്പുതന്നെ രണ്ടു തവണ ഫിറ്റ്സും വൃക്കക്ക് തകരാറുമുണ്ടായി. ജനിച്ച് 12 ദിവസം മെക്കാനിക്കൽ വെന്റിലേറ്റർ സഹായത്തോടെയാണ് കൂടിയാണ് കുഞ്ഞ് കഴിഞ്ഞത്. വൈകല്യങ്ങൾ ഗുരുതരമായതിനാൽ തന്നെ ഭാവിയിലും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാവുന്ന പ്രശ്നങ്ങളുണ്ടാവുമെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ