കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരര് മർദിച്ചെന്നും ഭാര്യയുമായി ചേർന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്നും ആരോപിച്ച് മാതാവ് ദേവകി അന്തർജനത്തിന്റെ ഹർജി ഹൈകോടതിയിൽ. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യകൂടിയായ ദേവകി നൽകിയ ഹർജി ഈ മാസം 26ന് മധ്യസ്ഥ ചർച്ചക്ക് ഹൈകോടതി മാറ്റി.
1998 ജൂലൈ 25 മുതൽ ഫെഡറൽ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ചിൽ താനും ഭർത്താവും ചേർന്ന് കൈകാര്യം ചെയ്തിരുന്ന സംയുക്ത അക്കൗണ്ട് ധനലക്ഷ്മി ബാങ്കിലേക്ക് താനറിയാതെ മാറ്റിയെന്നുൾപ്പെടെ ആരോപണങ്ങളുന്നയിച്ചാണ് ഹർജി. തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്ക് വിറ്റതായി ദേവകി അന്തർജനം ആരോപിച്ചു.തന്റെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയുകയും ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് മകൾക്കൊപ്പമാണ് താമസം.
മഹേശ്വരര് 2018 മേയിൽ അന്തരിച്ചതോടെ അദ്ദേഹത്തിന്റെ ചികിത്സക്കുശേഷം ബാക്കിയുണ്ടായിരുന്ന 41,63,115 രൂപ ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റി തട്ടിയെടുത്തതായി ഹർജിയിൽ പറയുന്നു. 83 വയസ്സുള്ള രോഗിയായ തനിക്ക് ബാങ്കിൽ കയറിയിറങ്ങാൻ കഴിയാത്തതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തത്.
തന്റെ ഉടമസ്ഥതയിലെ സ്ഥലത്ത് കണ്ഠരര് മഹേശ്വരരുടെ സംസ്കാരച്ചടങ്ങുകൾ നടത്താൻ മോഹനരരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിൻറനൻസ് ട്രൈബ്യൂണലിൽ പരാതി നൽകി. മാർച്ച് 15നകം പ്രതിവിധിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കേസ് മാർച്ച് 26ലേക്ക് മാറ്റി. ഇപ്പോൾ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തരസഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയിട്ടുണ്ട്. കേസ് നിലവിലിരിക്കെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട് പൊളിച്ചുനീക്കി. മറ്റു വരുമാനമൊന്നുമില്ലാത്ത സാഹചര്യത്തിൽ മാസംതോറും ചെലവിനുള്ള തുക നൽകാൻ നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ