തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വന്‍ ജനാവലിയാണ് എന്‍ഡിഎ റാലിയില്‍ പങ്കെടുക്കാനായെത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മോദിയുടെ വിജയ സങ്കല്‍പ റാലിയില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, എംപിമാരായ വി മുരളീധരന്‍, റിച്ചാര്‍ഡ് ഹെ, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ അംബാസിഡര്‍ ടിപി ശ്രീനിവാസന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത്, ടോം വടക്കന്‍ തുടങ്ങിയവരും വേദിയിലുണ്ട്.
നേരത്തെ വേദിയിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. വേദിക്ക് സമീപം വെടി പൊട്ടുകയായിരുന്നു. പ്രധാനമന്ത്രി അൽപ്പസമയത്തിനകം എത്താനിരിക്കെയായിരുന്നു സംഭവം. കൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. സംഭവത്തെ തുടർന്ന് പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ