കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യത

ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ഭിത്തിയും വൈദ്യുത മീറ്ററും തകര്‍ന്നു. ചെങ്ങന്നൂര്‍ കാരക്കോടാണ് സംഭവം
കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചേര്‍ത്തല ചെങ്ങണ്ട വളവില്‍ മാത്രം 25ല്‍ അധികം വീണ്ടുകളുടെ മുകളിലാണ് മരം കടപുഴകി വീണത്. ഓഫീസുകളും, കടകളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. 

ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ഭിത്തിയും വൈദ്യുത മീറ്ററും തകര്‍ന്നു. ചെങ്ങന്നൂര്‍ കാരക്കോടാണ് സംഭവം. കാരക്കോട് കക്കോട് മൂലപ്പുരയില്‍ രാജേന്ദ്രന്റെ വീടിനാണ് മിന്നലേറ്റത്. വീടിന് മിന്നലേല്‍ക്കുന്ന സമയത്ത് രാജേന്ദ്രനും കുടുംബവും കോട്ടയം മെഡിക്കല്‍ കോളെജിലായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന രാജേന്ദ്രന്റെ ബന്ധു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ പുറത്തേക്കോടി രക്ഷപെട്ടു. 

കോഴിക്കോട് ഉള്ളിയേരിയില്‍ കനത്ത കാറ്റില്‍ മരം വീണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കെട്ടിടത്തിന്റെ മുന്‍ വശത്തേക്ക് നീട്ടികെട്ടിയ മേല്‍ക്കൂര തകര്‍ന്നു റോഡിലേക്ക് വീണതോടെ ഉള്ളിയേരി ടൗണില്‍ ഗതാഗതം തടസപ്പെട്ടു. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏപ്രില്‍ 19ന് സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com