വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍; രാത്രിയില്‍ വ്യോമസേന വിമാനം വഴി എത്തിച്ചത് 3000 യന്ത്രങ്ങള്‍

കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്
വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍; രാത്രിയില്‍ വ്യോമസേന വിമാനം വഴി എത്തിച്ചത് 3000 യന്ത്രങ്ങള്‍

കൊച്ചി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ വോട്ടിങ്ങിനായി തയാറാക്കി വെച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വ്യാപക തകരാര്‍. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് ഒരുക്കിയിരുന്ന വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതോടെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്നലെ രാത്രി 9.30നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിങ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു. 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും എത്തിച്ചു. ഇവ ജില്ലകളിലേക്കു കൈമാറി അടിയന്തരമായി സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കാനാണ് നിര്‍ദേശം. 

കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്. ഇതുമൂലം പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂര്‍ത്തിയായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പുതിയ യന്ത്രങ്ങള്‍ എത്തിച്ചത്. 

പുതുതായി കൊണ്ടുവന്ന വിവിപാറ്റ് യന്ത്രങ്ങള്‍ പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പാക്കാന്‍ ഹൈദരാബാദ് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ കൊച്ചിയിലെത്തി. എറണാകുളം കലക്ടറേറ്റില്‍ പ്രത്യേക ക്യാംപ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വന്‍ സുരക്ഷാ വലയം തീര്‍ത്താണ് കലക്ടറേറ്റില്‍ ഇവയുടെ പരിശോധന. ഭൂരിഭാഗം ജില്ലകളിലും ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള യന്ത്രങ്ങള്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ റിസര്‍വില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങള്‍കൂടി എടുത്താണ് ബൂത്തുകളിലേക്കുള്ളവ സജ്ജമാക്കിയത്.

ഏതെങ്കിലും ബൂത്തില്‍ വോട്ടിങ്ങിനിടെ യന്ത്രം തകരാറിലായാല്‍ പകരം നല്‍കാനാണ് റിസര്‍വായി യന്ത്രം കരുതുന്നത്. ഇന്നലെ എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇന്നും നാളെയുമായി സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കല്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടികളാണ് കൈക്കൊള്ളുന്നത്.  ഇന്നലെ രാത്രി എത്തിച്ച യന്ത്രങ്ങള്‍കൂടി സജ്ജമാകുന്നതോടെ കുറ്റമറ്റ വോട്ടിങ് സാധ്യമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com