നരേന്ദ്രമോദി പാക്കിസ്ഥാനില്‍ പോകുന്നത്‌ ബിരിയാണി കഴിക്കാനെന്ന് പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പ് വരുമ്പോള്‍ പൊതുയോഗം വിളിച്ച് പാക്കിസ്ഥാനെ കുറിച്ച് പറയുകയാണു മോദി ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയില്ല
നരേന്ദ്രമോദി പാക്കിസ്ഥാനില്‍ പോകുന്നത്‌ ബിരിയാണി കഴിക്കാനെന്ന് പ്രിയങ്ക ഗാന്ധി

നിലമ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍ പോകുന്നത് ബിരിയാണി കഴിക്കാനാണെന്ന് പ്രിയങ്ക ഗാന്ധി. അതിന് പിന്നാലെയാണ് രാജ്യസ്‌നേഹം പഠിപ്പിക്കുന്നതെന്ന്  പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പൊതുയോഗം വിളിച്ച് പാക്കിസ്ഥാനെ കുറിച്ച് പറയുകയാണു മോദി ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയില്ല. അവര്‍ക്ക് എന്താണു പറയാനുള്ളതെന്നു കേള്‍ക്കുന്നില്ല. ദേശീയവാദിയും ശക്തനുമായ നേതാവാണു മോദി എന്നാണു ബിജെപി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിലും പരിഗണിക്കുന്നതിലും പരാജയപ്പെട്ട മോദി ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നും പ്രിയങ്ക പറഞ്ഞു.

നാട്ടിലെങ്ങും ഒരു വ്യക്തിയുടെ മാത്രം തല വച്ചുള്ള പരസ്യങ്ങളാണ്. കോടിക്കണക്കിനു രൂപയാണു പരസ്യത്തിനു വേണ്ടി ചെലവിടുന്നത്. ഇതൊക്കെ കണ്ടപ്പോള്‍ കരുതി മോദി അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയില്‍ വല്ലതും ചെയ്തിട്ടുണ്ടാകുമെന്ന്. പ്രധാനമന്ത്രിയുടെ മണ്ഡലം എന്ന വിശേഷണമുണ്ടായിട്ടും മോദി ജയിച്ചതിനുശേഷം വാരാണസിയിലെ ഗ്രാമീണരെയും കര്‍ഷകരെയും തിരിഞ്ഞു നോക്കിയിട്ടില്ല

അഞ്ച് വര്‍ഷം രാജ്യത്തെ വിഭജിക്കുക മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുമെന്നും പ്രിയങ്ക പറഞ്ഞു.  സാധാരണക്കാരുടെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ലെന്ന് ബി.ജെ.പി ആവര്‍ത്തിച്ച് തെളിയിച്ചു. വിഭജനം മാത്രമായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com