ആലപ്പുഴ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പണ്ട് കുമരകത്ത് എന്തിനാണോ വന്നത് അതിന് തന്നെയാണ് രാഹുൽ ഗാന്ധി വയനാട്ടിലും സ്ഥാനാർഥിയായതെന്ന് ബിജെപി സംസ്ഥാന വക്താവ് കൂടിയായ ഗോപാലകൃഷ്ണൻ പറഞ്ഞു. വയനാട്ടിലാകുമ്പോൾ നല്ല കാലാവസ്ഥയും മലയും റിസോർട്ടുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹോദരി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്ക് ഭൂമി വിൽക്കാനാണോ രാഹുൽ വയനാട് തെരഞ്ഞെടുത്തതെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. കോൺഗ്രസ് കൊള്ളസംഘത്തിന്റെ ബ്രോക്കറാണ് കെ സി വേണുഗോപാൽ . മുഴുക്കള്ളിയായ സോണിയയും മുക്കാൽ കള്ളനായ രാഹുൽഗാന്ധിയും അരക്കള്ളനായ കെ സി വേണുഗോപാലും ചേർന്ന് കേരളത്തെ കുട്ടിച്ചോറാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.
വടകരയിൽ കെ മുരളീധരനെ തോൽപ്പിച്ച് പി ജയരാജനെ ജയിപ്പിക്കാനും തിരിച്ച് തിരുവനന്തപുരത്ത് ഇടതുപക്ഷ വോട്ട്മറിച്ച് ശശി തരൂരിന് നൽകാനും കോൺഗ്രസും സിപിഎമ്മും രഹസ്യധാരണയുണ്ടെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് വൈറസല്ല, എയിഡ്സാണെന്ന് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ