കൊച്ചി : പോളിങ് ബൂത്തിനുള്ളിൽ കയറി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വോട്ടു ചെയ്യേണ്ടെന്ന് വോട്ടർക്ക് തീരുമാനിക്കാനാകുമോ എന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാകാം. ഒരു സ്ഥാനാർത്ഥിയോടും താൽപ്പര്യമില്ല എന്ന അർത്ഥമുള്ള നോട്ടയോടും താൽപ്പര്യമില്ലെങ്കിൽ വോട്ടിങ് യന്ത്രത്തിനടുത്തു നിൽക്കുന്ന അവസാനനിമിഷം വോട്ടർക്ക് തീരുമാനിക്കാം -‘ഞാൻ വോട്ടുചെയ്യുന്നില്ല’ എന്ന്. തെരഞ്ഞെടുപ്പ് ചട്ടം 49(എം) പ്രകാരം അതിന് അവകാശമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വിരലിൽ മഷിയടയാളം പുരട്ടി വോട്ടുചെയ്യുന്നതായി ഒപ്പിട്ടുനൽകിയാണ് വോട്ടിങ് മെഷീനടുത്ത് വോട്ടർ എത്തുന്നത്. വോട്ടിനായി പോളിങ് ഓഫീസർ മെഷീൻ ഓൺ ചെയ്ത് നൽകുകയും ചെയ്തു. വോട്ടുചെയ്യാതെ മടങ്ങണമെന്ന് വോട്ടർ ആവശ്യപ്പെട്ടാൽ നേരത്തേ ഒപ്പിട്ടുനൽകിയ ഫോറം നമ്പർ 17(എ)യുടെ അവസാന കോളത്തിൽ വോട്ടുചെയ്യാൻ വിസമ്മതിച്ചതായി ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണം. ഇതിൽ വോട്ടർ ഒപ്പിടുകയും ചെയ്യണം.
ഇദ്ദേഹത്തിന്റെ വോട്ടിനായി ഓൺചെയ്ത മെഷീൻ ഓഫ് ചെയ്യാനാവില്ല. അങ്ങനെ ചെയ്താൽ വി വി പാറ്റ് മെഷീനുള്ളിൽ ഏഴു സ്ലിപ്പുകൾ മുറിഞ്ഞുവീഴും. സാങ്കേതികത്തകരാറുകൾ രേഖപ്പെടുത്തപ്പെട്ടവയാവുമിത്. അതൊഴിവാക്കാൻ ഓണായിക്കിടക്കുന്ന മെഷീനിൽ അടുത്തയാൾക്ക് വോട്ടുചെയ്യാനവസരം നൽകും.
ആരെങ്കിലും വോട്ടുചെയ്യാതെ മടങ്ങിയാൽ വോട്ടുചെയ്യാനെത്തിയ ആൾക്കാരുടെ എണ്ണവും ചെയ്ത വോട്ടും തമ്മിൽ പൊരുത്തപ്പെടാതെ വോട്ടെണ്ണൽ സമയത്ത് ആശയക്കുഴപ്പമുണ്ടാകും. ഇതൊഴിവാക്കാൻ പോളിങ് ഉദ്യോഗസ്ഥർ ആവശ്യമായ ഫോറങ്ങൾ തയ്യാറാക്കിവേണം വൈകീട്ട് വോട്ടെടുപ്പ് അവസാനിപ്പിക്കാൻ. വോട്ടുചെയ്യാതെ ഒരാൾ മടങ്ങാൻ തീരുമാനിച്ചാൽ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് പിടിപ്പതു പണിയാവുമെന്നുമാത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ