അരലക്ഷത്തിലേറെ പൊലീസ്, 55 കമ്പനി ജവാൻമാർ ; വോട്ടെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ഡിജിപി

പ്രശ്ന സാധ്യതയുള്ള ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിലും പൊലീസിന് പുറമേ കേന്ദ്ര സായുധ സേനയെയും നിയോ​ഗിച്ചിട്ടുണ്ട്
അരലക്ഷത്തിലേറെ പൊലീസ്, 55 കമ്പനി ജവാൻമാർ ; വോട്ടെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ഡിജിപി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താൻ സംസ്ഥാനം പൂർണ സജ്ജം. 20 ലോക്സഭാ മണ്ഡലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി ഡിജിപി ലോക്നാഥ് ബെ​ഹ്റ അറിയിച്ചു.

58,138 ഉദ്യോ​ഗസ്ഥർ കേരള പൊലീസിൽ നിന്നും തമിഴ്നാട്ടിൽ നിന്ന് 2000, കർണാടകയിൽ നിന്ന് 1000 വും പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിയോ​ഗിച്ചിട്ടുള്ളത്. ഇവർക്ക് പുറമേ 
55 കമ്പനി ജവാൻമാരെ സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയവയിൽ നിന്നും പ്രത്യേകമായി നിയമിച്ചു. അരലക്ഷത്തിലേറെ
വരുന്ന കേരളത്തിലെ പൊലീസുകാരിൽ 3500 പേർ വനിതകളും 240 ഡിവൈഎസ്പി, 677 ഇൻസ്പെക്ടർമാരും 3273 എസ്ഐ-എഎസ്ഐമാരും ഉണ്ട്.

 തിരഞ്ഞെടുപ്പു ജോലികൾക്കു പൊലീസുകാരെ സഹായിക്കാൻ കേരള പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് 11,781 പേർക്ക് സ്പെഷ്യൽ  പൊലീസ് ഓഫിസർമാരുടെ ചുമതല നൽകി. വിമുക്ത ഭടൻമാർ, റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥർ, എൻസിസി, നാഷനൽ സർവീസ് സ്കീം, സ്റ്റുഡന്റ് പൊലീസ് എന്നിവയിൽ നിന്നുള്ളവരെയാണ് ഇതിലേക്ക് തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പട്രോളിങ് സംഘങ്ങൾ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിലും കേന്ദ്ര സായുധ സേനയെയും പൊലീസിന് പുറമേ നിയോ​ഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനുള്ള പോളിങ് സാമ​ഗ്രികൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഡിജിപി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com