പതിവില്‍ വിപരീതമായി രാത്രിയിലും വോട്ടെടുപ്പ്; സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ മടങ്ങിയത് രാത്രി ഏറെ വൈകി

പതിവില്‍ വിപരീതമായി രാത്രിയിലും വോട്ടെടുപ്പ്; സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ മടങ്ങിയത് രാത്രി ഏറെ വൈകി

വോട്ടെടുപ്പിനുള്ള സമയം തീരുമ്പോള്‍ ക്യൂവിലുണ്ടായിരുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കാമെന്ന നിര്‍ദേശം നടപ്പാക്കിയതോടെയാണ് പ്രതിഷേധം അടങ്ങിയത്.

തിരുവനന്തപുരം: ഇത്തവണ പലയിടത്തും ആളുകള്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോള്‍ രാത്രി ഏറെ വൈകി. ചിലയിടങ്ങളില്‍ ബൂത്തുകള്‍ക്കുമുന്നില്‍ വരിനിന്ന് മടുത്ത പലരും വോട്ടുചെയ്യാതെ മടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യന്ത്രങ്ങള്‍ പണിമുടക്കിയതോടെയാണ് അപ്രതീക്ഷിതമായി വോട്ടിങ് നീണ്ടത്. 

വോട്ടെടുപ്പുസമയത്ത് മിക്ക ബൂത്തുകളിലും തിരക്കായിരുന്നു. തിരക്കേറിയ ബൂത്തുകളില്‍ വൈകീട്ട് ആറു കഴിഞ്ഞതോടെ കാത്തുനിന്നവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വോട്ടെടുപ്പിനുള്ള സമയം തീരുമ്പോള്‍ ക്യൂവിലുണ്ടായിരുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കാമെന്ന നിര്‍ദേശം നടപ്പാക്കിയതോടെയാണ് പ്രതിഷേധം അടങ്ങിയത്. ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യാന്‍ അവസരം നല്‍കി.

മുന്‍ തിരഞ്ഞെടുപ്പുകളില്‍, ബൂത്തിലെത്തി വിരലില്‍ മഷി പുരട്ടുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മെഷീനില്‍ വോട്ടുചെയ്യാന്‍ അഞ്ചുസെക്കന്‍ഡാണ് ഒരാള്‍ക്ക് വേണ്ടിയിരുന്നത്. ഇത്തവണ വിവി പാറ്റ് മെഷീന്‍ കൂടിയായതോടെ ഏഴുസെക്കന്‍ഡുകൂടി അധികം വേണ്ടിവന്നു. ഈ അധികസമയവും പോളിങ് വൈകിപ്പിക്കാന്‍ കാരണമായി. 

പലയിടത്തും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയതും പോളിങ്ങിനെ ബാധിച്ചു. എന്നാല്‍ വോട്ടിങ്, വിവി പാറ്റ് യന്ത്രങ്ങളില്‍ ഒരു ശതമാനത്തിനുമാത്രമാണ് തകരാറുണ്ടായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com