തിരുവനന്തപുരത്ത് താമര വിരിയില്ല ; വടകരയില്‍ തലനാരിഴയ്ക്ക് ജയരാജന്‍ ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരത്ത് ശശി തരൂരിന് ബിജെപിയുടെ കുമ്മനം രാജശേഖരനില്‍ നിന്നും എല്‍ഡിഎഫിലെ സി ദിവാകരനില്‍ നിന്നും കടുത്ത മല്‍സരമാണ് നേരിടേണ്ടി വന്നത്
തിരുവനന്തപുരത്ത് താമര വിരിയില്ല ; വടകരയില്‍ തലനാരിഴയ്ക്ക് ജയരാജന്‍ ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്


തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി വിജയിക്കില്ലെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വടകരയില്‍ പി ജയരാജന് നേരിയ മുന്‍തൂക്കമുണ്ട്. അതേസമയം വയനാട്ടില്‍ രാഹുല്‍ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി മംഗളം ദിനപത്രം പറയുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ പോരാട്ടം നടന്ന തിരുവനന്തപുരം, വടകര, വയനാട് മണ്ഡലങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ അരലക്ഷം വോട്ടുകള്‍ക്ക് വിജയിക്കും. വയനാട്ടില്‍ രാഹുല്‍ഗാന്ധി ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലും ജയിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

സിപിഎം അഭിമാനപ്പോരാട്ടമായി കാണുന്ന വടകരയില്‍ പി ജയരാജന്‍ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫിലെ കെ മുരളീധരനെ തോല്‍പ്പിക്കും. കഷ്ടിച്ച് ആയിരം വോട്ടിന് ജയരാജന്‍ വിജയിക്കുമെന്നാണ് ഇന്റലിജന്‍സ് പ്രവചനം. 

തിരുവനന്തപുരത്ത് ശശി തരൂരിന് ബിജെപിയുടെ കുമ്മനം രാജശേഖരനില്‍ നിന്നും എല്‍ഡിഎഫിലെ സി ദിവാകരനില്‍ നിന്നും കടുത്ത മല്‍സരമാണ് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം തുടക്കത്തില്‍ പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നത് തരൂരിന് ക്ഷീണമായിരുന്നു. ഹൈക്കമാന്‍ഡ് ഇടപെടുകയും എഐസിസി നിരീക്ഷന്‍ നാന പട്ടോളി നടത്തിയ രക്ഷാപ്രവര്‍ത്തനവുമാണ് തരൂരിനെ തുണച്ചത്. 

തിരുവനന്തപുരത്തെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ തരൂരിന് മികച്ച ഭൂരിപക്ഷം ലഭിക്കും. 6 ശതമാനം ഹിന്ദു നാടാര്‍ വിഭാഗവും, മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളുമാണ് തരൂരിന് വിജയം ഉറപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com