തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പുരുഷന്മാരെക്കാൾ സ്ത്രീകൾ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് ഇത്തവണ സ്ത്രീ വോട്ടർമാർ കൂടിയത്. സ്ത്രീകൾ ഉത്സാഹം കാട്ടിയതിനു പിന്നിൽ ശബരിമല വിഷയം കാരണമാണെന്നാണ് വിലയിരുത്തൽ. വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാതെ വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാറുള്ളവർ പോലും വിശ്വാസത്തെയും ആചാരത്തെയും ചോദ്യം ചെയ്തപ്പോൾ വോട്ടു ചെയ്തു പ്രതിഷേധം രേഖപ്പെടുത്തിയെന്നാണു യുഡിഎഫും എൻഡിഎയും കരുതുന്നത്.
ഈ വോട്ടുകൾ യുഡിഎഫിനാണോ എൻഡിഎയ്ക്കാണോ കൂടുതൽ ഗുണം ചെയ്യുകയെന്നു വ്യക്തമല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1.25 കോടി സ്ത്രീകളാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ 92.83 ലക്ഷം വോട്ടു ചെയ്തു. അന്നു പുരുഷന്മാരിൽ 74.21% പേർ വോട്ടു ചെയ്തപ്പോൾ 73.85 ശതമാനമായിരുന്നു സ്ത്രീകളുടെ വോട്ടിങ് നിരക്ക്.
ഇത്തവണ കണക്ക് കീഴ്മേൽ മറിഞ്ഞു. പുരുഷൻമാരുടെ വോട്ടിങ് നിരക്ക് 76.48 ശതമാനവും സ്ത്രീകളുടേത് 78.80 ശതമാനവുമായി. ഇക്കുറി വോട്ടർ പട്ടികയിലുണ്ടായിരുന്ന സ്ത്രീകൾ 1.34 കോടിയാണ്. ഇതിൽ 1.06 കോടി പേർ വോട്ടു ചെയ്തു. ഇടുക്കി, കോട്ടയം മണ്ഡലങ്ങൾ ഒഴികെ എല്ലായിടത്തും സ്ത്രീ വോട്ടർമാരാണു പുരുഷന്മാരെക്കാൾ മുന്നിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ