ഏതു ബിജെപിക്കാരനാണ് പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?; അബദ്ധം പറയുന്നതിന് മുമ്പേ കണക്കു നോക്കാന്‍ മോദിയോട് മുഖ്യമന്ത്രി

കേരളത്തിലെ ബിജെപി പ്രവര്‍ത്തിക്കുന്നത് ജീവഭയത്തോടെയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഏതു ബിജെപിക്കാരനാണ് പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?; അബദ്ധം പറയുന്നതിന് മുമ്പേ കണക്കു നോക്കാന്‍ മോദിയോട് മുഖ്യമന്ത്രി

കൊച്ചി: കേരളത്തിലെ ബിജെപി പ്രവര്‍ത്തിക്കുന്നത് ജീവഭയത്തോടെയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. 

'കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്താന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ജീവന്‍ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്' എന്നായിരുന്നു മോദിയുടെ പ്രസംഗം. 'അമ്മയോട് യാത്ര പറഞ്ഞാണ് പലരും വീട്ടില്‍ നിന്നും ബിജെപി പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. വളരെ കഷ്ടപ്പെട്ടാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാന്‍ പോകുന്നവര്‍ തിരികെ വരുമെന്ന് പോലും ഉറപ്പില്ല. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ബിജെപി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയുമാണ്.'- മോദി പറഞ്ഞു.

ഇതിനെതിരെ രംഗത്തെത്തിയ മുഖ്യമന്ത്രി, ''പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേര്‍ന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?  എന്ന് ചോദിച്ചു. 

'രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തില്‍ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാര്‍ഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്റെ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുന്‍പ് ആ കണക്കു നോക്കാന്‍ പ്രധാനമന്ത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറില്‍പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സൈ്വര്യജീവിതവും തകര്‍ക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍എസ്എസ് നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com