ഏഴിടത്ത് വിജയം ഉറപ്പ് ; നാലു മണ്ഡലങ്ങളില്‍ ജയസാധ്യത ; സിപിഎം വിലയിരുത്തല്‍

ബിജെപി വോട്ട് മറിഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നിരാശയിലാണ്
ഏഴിടത്ത് വിജയം ഉറപ്പ് ; നാലു മണ്ഡലങ്ങളില്‍ ജയസാധ്യത ; സിപിഎം വിലയിരുത്തല്‍


തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏഴു മണ്ഡലങ്ങളില്‍ ജയം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. നാലു മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ടെന്നും നേതൃയോഗം വിലയിരുത്തി. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്.

കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍, മണ്ഡലങ്ങളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ജയസാധ്യതയുള്ളതായും വിലയിരുത്തുന്നു. മലപ്പുറവും വയനാടും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യത തീരെ തള്ളിക്കളയാനാകില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. 

വോട്ടര്‍ പട്ടിക പുതുക്കിയത് കൊണ്ടാണ് പോളിംഗ് ശതമാനം ഉയര്‍ന്നത്. പോളിംഗ് ഉയര്‍ന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. കേരളത്തില്‍ ബിജെപിക്ക് ഇത്തവണ വോട്ട് വിഹിതം കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി വോട്ട് മറിഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നിരാശയിലാണ്.

അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നത്. 2004 ല്‍ ബിജെപി 12 ശതമാനം വോട്ടുപിടിച്ചപ്പോള്‍ എല്‍ഡിഎഫ് 18 സീറ്റ് നേടിയിരുന്നു. എന്‍എസ്എസ് അവസാനം വരെ സമദൂര നിലപാടില്‍ ഉറച്ചുനിന്നു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തിട്ടില്ല. ശബരിമല ചര്‍ച്ച ചെയ്താലും എല്‍ഡിഎഫിന് പ്രതികൂലമായി വരുന്ന ഒന്നുമില്ല. രാഹുലിന്റെ സാന്നിധ്യം വയനാട്ടില്‍ മാത്രമേ ഗുണപ്പെട്ടുള്ളൂ. 

ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണമുണ്ടായി എന്നാല്‍ അത് ആര്‍ക്ക് അനുകൂലമാണെന്ന് വ്യക്തമല്ല. ഭൂരിപക്ഷ വോട്ടുകളില്‍ ധ്രുവീകരണം ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com