കെഎസ്ആർടിസി ​ഗുരുതര പ്രതിസന്ധിയിലേക്ക്; സുപ്രീം കോടതി സ്റ്റേ ഇല്ലെങ്കിൽ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടും

1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്നു സർക്കാർ വ്യക്തമാക്കി
കെഎസ്ആർടിസി ​ഗുരുതര പ്രതിസന്ധിയിലേക്ക്; സുപ്രീം കോടതി സ്റ്റേ ഇല്ലെങ്കിൽ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടും

തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധി രണ്ട് ദിവസത്തിനുള്ളിൽ സുപ്രീം കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ഡ്രൈവർമാരെ ഈ മാസം പിരിച്ചുവിടും. 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്നു സർക്കാർ വ്യക്തമാക്കി. 

ഡ്രൈവർമാരെ പിരിച്ചുവിട്ടാൽ മെയ് ഒന്ന് മുതൽ‌ 600 സർവീസുകളെങ്കിലും മുടങ്ങിയേക്കും. കെഎസ്ആർടിസിയിൽ ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇത് നയിക്കുമെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.

എംപാനൽ ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നാൽ സർവീസുകൾ മുടങ്ങാതിരിക്കാൻ ദിവസ വേതനക്കാരെ ഉൾപ്പെടെ നിയോഗിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി പരിഗണിക്കുമ്പോൾ തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി ലിസ്റ്റിലുണ്ടായിരുന്നവരും കോടതിയെ സമീപിച്ചിട്ടുണ്ട്. പിഎസ്‍സി ലിസ്റ്റ് കാലഹരണപ്പെട്ടുവെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് സർക്കാർ. എന്നാൽ തങ്ങൾ യോഗ്യരാണെന്നു റാങ്ക് ഹോൾഡേഴ്സ് ചൂണ്ടിക്കാട്ടുന്നു.

സ്ഥിര ജീവനക്കാർക്ക് ഒരു വർഷം 120 ദിവസം അവധി വരുമെന്നതിനാൽ ലീവ് വേക്കൻസിയിൽ എംപാനൽ ജീവനക്കാരെ ആവശ്യമാണെന്നാണു സർക്കാർ വാദം. മൊത്തം ജീവനക്കാരിൽ നാലിൽ ഒരു ഭാഗം മാത്രമേ ഒരു സമയം ഡ്യൂട്ടിയിലുണ്ടാകൂ. ഈ വിടവ് നികത്താൻ താത്കാലിക ജീവനക്കാർ ആവശ്യമാണെന്നും കെഎസ്ആർടിസി അപ്പീലിൽ ചൂണ്ടിക്കാട്ടി. പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതിനു തടസമായി എംപാനൽ ഡ്രൈവർമാരെ നിയമവിരുദ്ധമായി സർവീസിൽ തുടരാൻ അനുവദിച്ചുകൂടെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com