പ്രളയസെസ് ഇന്നു മുതൽ; ഉൽപ്പന്നങ്ങൾക്ക് വിലകൂടും; വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി

നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല
പ്രളയസെസ് ഇന്നു മുതൽ; ഉൽപ്പന്നങ്ങൾക്ക് വിലകൂടും; വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രളയസെസ് ഏർപ്പെടുത്തുന്നതു വഴി 1200 കോടി രൂപ സ്വരൂപിക്കാമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. പ്രളയസെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

ഉൽപ്പന്നങ്ങള്‍ക്ക് ഒരു ശതമാനമാണ് സെസ്  ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും സെസ് നല്‍കേണ്ട.കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണു സെസ്. നാളെ മുതല്‍ 2 വര്‍ഷത്തേക്കാണു സെസ്. ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവുമാണ് സെസിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം, പ്രളയസെസിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും പ്രളയസെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com