തിരുവനന്തപുരം: സ്വര്ണപ്പണയത്തിന്മേല് കുറഞ്ഞ പലിശയ്ക്ക ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് നിയന്ത്രണം വരുന്നു. നാലുശതമാനം വാര്‍ഷിക പലിശ മാത്രം ഈടാക്കി നല്കി വന്നിരുന്ന കൃഷിവായ്പ പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ധനസെക്രട്ടറി രാജീവ് കുമാര്‍ പൊതുമേഖലാ ബാങ്ക് മാനേജിങ് ഡയറക്ടര്‍മാരുമായി 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ കൈപ്പറ്റുന്നവരില്‍ ഏറെയും കര്‍ഷകരല്ലെന്ന വ്യാപക പരാതി കണക്കിലെടുത്താണു നടപടി. ഏറ്റവുമൊടുവില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്കിനും നല്കിയ പരാതിയാണ് തീരുമാനം വേഗത്തിലാക്കിയത്.
കൃഷിക്കാര്‍ക്കു മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വായ്പ ഇനി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വഴിയാക്കാനാണു കേന്ദ്രം പദ്ധതിയിടുന്നത്. കെസിസി ആധാറുമായി ബന്ധിപ്പിക്കണമെന്നു നിര്‍ദേശമുണ്ട്. വായ്പ അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും ബാങ്കുകളോടു നിര്‍ദേശിച്ചിട്ടുമുണ്ട്.
സ്വർണം ഈടാക്കി നൽകുന്ന കാർഷിക വായ്പകളിലൂടെ കർഷകർക്ക് ലഭിക്കേണ്ട പലിശ സബ്സിഡി വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നാണ് വിലയിരുത്തൽ. കേന്ദ്രസംഘം സംസ്ഥാനത്തെത്തി ഇതേക്കുറിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. സബ്സിഡി കൃഷി വായ്പ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് നൽകുമ്പോൾ സഹായം യഥാർഥ കർഷകർക്ക് ലഭ്യമാകുമെന്നതാണ് പുതിയ തീരുമാനത്തിന്റെ മെച്ചം.
കാർഷിക വായ്പക്ക് നാലുശതമാനം പലിശക്കാണ് കർഷകന് നൽകുന്നത്. അഞ്ചുശതമാനം പലിശ കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നൽകും. ഈ സബ്സിഡി സ്വർണപ്പണയ കൃഷി വായ്പയുടെ മറവിൽ വൻതോതിൽ അനർഹരുടെ കൈകളിലെത്തുന്നുവെന്ന് സംസ്ഥാന കൃഷിവകുപ്പ് കേന്ദ്ര കൃഷി മന്ത്രാലയത്തെയും റിസർവ് ബാങ്കിനെയും അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 80,000 കോടി രൂപ കൃഷി വായ്പായി സംസ്ഥാനത്ത് വിതരണം ചെയ്തതിൽ 60,000 കോടിയോളം സ്വർണ ഈടിന്മേലുള്ള വായ്പയാണ്. പലിശ സബ്സിഡിയായി ലഭിച്ച 2100 കോടിയോളം രൂപയിൽ വലിയൊരു തുക ഈ വായ്പകൾക്ക് ലഭിച്ചു. തുടർന്ന്, യഥാർഥ കർഷകർക്ക് വായ്പ ലഭ്യമാക്കാൻ ഇടപെടണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ