തൃശൂർ: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട വിദ്യാർഥി ജീവിതത്തേലേക്ക് മടങ്ങിയെത്തി. തൃപ്രയാർ ചിറ്റപ്പുറത്ത് ധരുൺദാസ് (14) മരണ മുഖത്തു നിന്ന് അവിശ്വസനീയമായി തിരിച്ചെത്തിയത്. കണ്ടശാംകടവ് ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളി യുവാക്കൾ കുളത്തിൽ ചാടി ധരുണിനെ പുറത്തെത്തിക്കുകയായിരുന്നു. തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും പൾസ് നിലച്ചിരുന്നെങ്കിലും സാവധാനം ജീവിതത്തിലേക്കു മടങ്ങിയെത്തി.
ഹൈസ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ബാസ്കറ്റ്ബോൾ പരിശീലനത്തിന് എത്തിയതായിരുന്നു ധരുൺദാസ്. തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. സമീപത്തെ താനാംപാടം പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ നിലവിളിച്ചതോടെ സ്കൂളിൽ കെട്ടിടം പണിയിൽ ഏർപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശികളായ ജിതിനും വിഷ്ണുവും ഓടിയെത്തി. ഇരുവരും ഉടൻ കുളത്തിൽ ചാടി ധരുണിനെ പുറത്തെടുത്തു. നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
പൾസ് നിലച്ചിരുന്നതിനാൽ പ്രതീക്ഷയറ്റ നിലയിലായിരുന്നു കൂടെയുള്ളവർ. എന്നാൽ പരിശോധനയിൽ ജീവനുണ്ടെന്നു കണ്ടതോടെ ഉടൻ വെന്റിലേറ്ററിലേക്കു മാറ്റി. ധരുൺ പൂർണമായി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ