നാടകങ്ങൾ പൊളിഞ്ഞു; ശ്രീറാം വെങ്കിട്ടരാമൻ സബ് ജയിലിൽ

ശ്രീറാം വെങ്കിട്ടരാമനെ സബ് ജയിലിലേക്ക് കൊണ്ടു പോകാൻ മജിസ്ട്രേറ്റിന്റെ നിർദേശം
നാടകങ്ങൾ പൊളിഞ്ഞു; ശ്രീറാം വെങ്കിട്ടരാമൻ സബ് ജയിലിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിൽ എത്തിച്ചു.  മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് സബ് ജയിലിലേക്ക് മാറ്റിയത്. ജയിലിൽ ആരോ​ഗ്യ പരിശോധന നടത്തിയ ശേഷമേ മെഡിക്കൽ കോളജിലെ പൊലീസ് സെല്ലിലേക്ക് ശ്രീറാമിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകു.

ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലേക്ക് മാറ്റാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇതിന്റെ ഭാ​ഗമായി കിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ശ്രീറാമിനെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു.

വഞ്ചിയൂർ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചായിരുന്നു പരിശോധന. മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ശ്രീറാമിന് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയാണ് മജിസ്ട്രേറ്റ് സബ് ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. പൂജപ്പുര സബ് ജയിലിലേക്കാണ് ശ്രീറാമിനെ കൊണ്ടു പോകുന്നത്. 

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലൻസിൽ കിടത്തിയാണ് കിംസില്‍ നിന്ന് കൊണ്ടു പോയത്. ഉടന്‍ തന്നെ വ‍ഞ്ചിയൂര്‍ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോൾ ആംബുലൻസിൽ കയറിയാണ് മജിസ്ട്രേറ്റ് പരിശോധന നടത്തിയത്.     

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍ഡിലാണ് ശ്രീറാം ഐഎഎസ്. സ്വകാര്യ ആശുപത്രിയിലെ ശ്രീറാമിന്‍റെ സുഖവാസം വിവാദമായതോടെയാണ് ആശുപത്രി മാറ്റാൻ തീരുമാനമായത്. കിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്താണ് ശ്രീറാമിനെ മാറ്റിയത്.

ശീതീകരിച്ച മുന്തിയ മുറിയിൽ ടിവി കാണാനും ഫോൺ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും ചെയ്തത്. മിക്ക സമയങ്ങളിലും ശ്രീറാം വാട്സ്ആപ്പിൽ ഓൺലൈനിലാണെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും വൈകുകയാണ്.

അപകടം നടത്തി നിരപരാധിയുടെ ജീവനെടുത്ത യുവ ഐഎഎസുകാരെ രക്ഷിക്കാൻ ഒത്തുകളിച്ച പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിലും കൈ അയച്ച് സഹായിക്കുകയാണ്. കാര്യമായ പരിക്കില്ലെന്നിരിക്കെ പഞ്ചനക്ഷത്ര ആശുപത്രിയിൽ മുന്തിയ സൗകര്യങ്ങളോടെ ശ്രീറാമിന്  സുഖവാസത്തിന് സൗകര്യമൊരുക്കുകയാണ്  പൊലീസ് ഉന്നതർ. മെഡിക്കൽ കോളജിലേക്ക് മാറ്റാതെ പഞ്ചനക്ഷത്ര ആശുപത്രിയിലെ സൂപ്പർ ഡീലക്സ് വാർഡിലാണ് സുഖവാസത്തിന് അവസരം ലഭിച്ചത്. 

പുറത്ത് പൊലീസ് കാവലുണ്ടെങ്കിലും യുവ ഡോക്ടർമാർ നിരന്തരം ശ്രീറാമിൻെ മുറിയിൽ കയറി ഇറങ്ങുന്നു. പരിക്കിൻെ അവസ്ഥ എന്താണെന്ന് പുറത്തുവിടാൻ പൊലീസും സ്വകാര്യാശുപത്രിയും തയാറാവുന്നില്ല . അതേ സമയം രക്തം പരിശോധിക്കാൻ വൈകിയത് പ്രതിക്ക് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന്  കെമിക്കൽ എക്സാമിനർ പൊലീസിനെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com