കൊച്ചി : സിപിഐ എറണാകുളം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ കാരണം പാർട്ടി പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. കാനത്തിന്റെ പ്രസ്താവനകൾ പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി.
പാർട്ടി പ്രവർത്തകരെ ജനങ്ങൾ പരിഹസിക്കുന്ന നിലയുണ്ടാക്കിയെന്നും വിമർശനമുയർന്നു. വെളിയവും, സി കെ ചന്ദ്രപ്പനും ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന ബോധം കാനത്തിന് വേണമെന്നും ചില അംഗങ്ങൾ തുറന്നടിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കാനം ഫാൻസ് അസോസിയേഷനായി മാറി. ഈ നിലയ്ക്കു പോയാൽ പാർട്ടിയിൽ പ്രവർത്തിക്കാൻ ആളെ കിട്ടില്ലന്നും ചില അംഗങ്ങൾ പറഞ്ഞു.
അമ്പത്തൊന്നംഗ ജില്ലാ കൗൺസിലിൽ കാനത്തെ അനുകൂലിച്ചത് രണ്ടു പേർ മാത്രമാണ്. എൽദോ എബ്രഹാം എം എൽ എ യടക്കം സി പി ഐ നേതാക്കള്‍ക്ക് പൊലീസ് മർദനമേറ്റ വിഷയത്തിൽ കാനം സ്വീകരിച്ച നിലപാടുകളാണ് ജില്ലാ കൗൺസിലിൽ വിമർശനത്തിനു വഴിവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ