ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് കേരളീയ മനസാക്ഷി ഇപ്പോഴും മോചിതരായിട്ടില്ല. അകാലത്തില്‍ ദാരുണമായ രീതിയിലാണ് മാധ്യമലോകത്തെ സൗമ്യസാന്നിധ്യമായിരുന്ന ബഷീറിന് ജീവന്‍ നഷ്ടമായത്. ഇപ്പോഴിതാ കൊല്ലപ്പെട്ട ബഷീര്‍ ശ്രീറാം വെങ്കിട്ട രാമന്‍ എഴുതുന്ന കത്തെന്ന തരത്തിലുള്ള ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. രാരിമ ശങ്കരന്‍കുട്ടി എഴുതിയ ഈ പോസ്റ്റ് വായിക്കുന്നവരില്‍ നോവ് നിറയ്ക്കുന്നതാണ്
പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീറാം സര്‍,
നമ്മളൊരിക്കല്‍ കണ്ട് മുട്ടിയത് ഓര്‍ക്കുന്നുണ്ടോ? ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലിനിടെ സബ് കളക്ടറായിരുന്ന ശ്രീറാമിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോഴായിരുന്നു അത്. അന്ന് മാധ്യമപ്പട തിക്കിത്തിരക്കും മുമ്പേ ഞാനും എത്തിയിരുന്നു. പൊതുവെ മഴഴൃലശൈ്‌ല അല്ലാത്തതുകൊണ്ടാകും ഒരൊടിത്ത് ഒതുങ്ങി നിന്ന് യശലേ എടുത്തു കൊണ്ടിരുന്ന എന്നോട്
കണ്ണില്‍ ചിരിവിടര്‍ത്തി ഒരു കഥകളിക്കാരനെ പോലെ പുരികം പൊക്കി 'മുന്നില്‍ ഇടമുണ്ടല്ലോ ' എന്ന് സാര്‍ ആംഗ്യം കാണിച്ചു. ഞാന്‍ സാവകാശം മുന്‍നിരയിലേക്ക് നീങ്ങി. നിങ്ങള്‍ കാഷ്വല്‍ ആയി എന്റെ ചുമലില്‍ തട്ടി. നിങ്ങളെപ്പറ്റി എന്നും നല്ലതു പറയുവാനെ എനിക്ക് കഴിഞ്ഞിട്ടുള്ളു. പലപ്പോഴും ആരെയും കൂസാതെ എന്തും വെട്ടിത്തുറന്നു പറയുന്ന ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ സമൂഹത്തില്‍ ആവശ്യമാണെന്ന് ജസീലയോട് എത്ര
വാദിച്ചിരുന്നെന്നൊ ഞാന്‍ .
ദേവികുളം താലൂക്കും അവിടുത്തെ സബ് കളക്ടര്‍മാരും എന്നും ലൈംലൈറ്റില്‍ നില്‍ക്കാറുണ്ടെങ്കിലും എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് 14 സബ്കളക്ടര്‍മാര്‍ മാറി വന്നതില്‍ ചിലര്‍ വന്നവണ്ടിയില്‍ തിരികെപ്പോയിരുന്നു. ശേഷം സാബിന്‍ സമീദും എന്‍ ടി എല്‍ റെഡ്ഡിയും കഴിഞ്ഞ് എത്തിയ നിങ്ങള്‍ എത്ര ശക്തമായ നടപടികളാണ് സ്വീകരിച്ചത് !! ഏയ് നിങ്ങള്‍ ആശങ്കപ്പെടണ്ട. അനധികൃത നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതും റിസോര്‍ട്ട് മാഫിയയുടെ ചങ്കില്‍ ചവിട്ടുകയും ചെയ്ത് ഹീറോ ആയ നിങ്ങള്‍ക്ക് പലരും പറയും പോലെ
ഒന്നും നഷ്ടമായിട്ടില്ല. സംഭവം നടന്ന് രക്തപരിശോധനയ്ക്കുള്ള സമയം വൈകുന്തോറും മദ്യത്തിന്റെ അളവ് കുറഞ്ഞ് വരുമെന്നും ആ സാഹചര്യത്തില്‍ ആവശ്യമുള്ള അളവില്ലാത്ത പക്ഷം സംഭവം ജാമ്യമില്ലാ വകുപ്പില്‍ നിന്ന് മാറുമെന്നും നിങ്ങള്‍ ഊരിപ്പോരുമെന്നും പറഞ്ഞു കേട്ടു.സാധാരണക്കാരില്‍ സാധാരണക്കാരനായ എനിക്കാണ് എനിക്ക് മാത്രമാണ് പോയത്.പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താറുള്ള നിങ്ങളുടെ പേരിന്റെ സ്ഥലത്ത് എഴുതിയിരിക്കുന്നത് 'അജ്ഞാതന്‍' എന്നാണത്രെ.. വാസ്തവത്തില്‍ അധ്വാനത്തിലും പ്രാരാബ്ധത്തിലും കൂടെ മാത്രം ജീവിതത്തിന്റെ പച്ചില എത്തിപ്പിടിക്കാന്‍ പെടാപ്പാടുപെടുന്ന എന്നെപ്പോലുള്ളവര്‍ മരിച്ചാല്‍ അത് മൃത്യുവിന്റെ ലിസ്റ്റില്‍ പോലും കാണില്ല.നീതി ലഭ്യമാകണമെങ്കില്‍ കോടതിമുറികള്‍ ഞങ്ങള്‍ നിസ്സാരക്കാരെ
തുണക്കുമോ?ചോര നീരാക്കി നാല് മാസം മുമ്പ് പണികഴിപ്പിച്ച പുതിയ വീട്ടില്‍ അവര്‍ക്കൊപ്പം താമസിച്ച് കൊതി തീര്‍ന്നില്ല സാറെ.വാര്‍ത്തകളില്ലാത്ത ലോകത്തേക്ക് ഞാന്‍ മടങ്ങിപ്പോയപ്പോള്‍ അനാഥരായതാണ് എന്റെ പൊന്ന് ജന്നയും , അസ്മിയും .ഇക്കാന്ന് വിളിച്ചുള്ള ജസീലയുടെ കരച്ചില്‍ ഇവിടെ വരെ കേള്‍ക്കുന്നുണ്ട്. പണവും അധികാരവും അതിരുതിരിക്കുന്ന നാട്ടില്‍ അവര്‍ക്ക് അതിജീവിക്കാനാകുമോ എന്നും ഭയമുണ്ടെനിക്ക്.ഇലകളില്‍ കാറ്റുവന്നടിക്കുന്ന ശബ്ദം പോലും ഇപ്പോള്‍ ഒരു തേങ്ങലായാണ് കാതില്‍ മുഴങ്ങുന്നത്.
കുടുംബത്തിന്റെ നെടും തൂണായ എന്റെ ഖബറില്‍ മണ്ണ് വീഴും മുന്‍പ് തള്ളിപ്പറയുന്നവരേയും കണ്ടു.ഇനിയും ബഷീര്‍മാര്‍ ഉണ്ടാവും. അപ്പോഴെല്ലാം നമ്മള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റുകള്‍ നിറച്ച് പ്രതികരിക്കും .മെല്ലെ പുതിയ വാര്‍ത്തകളിലേക്ക് കൂറുമാറും.
വഫഫിറോസ് വിവാഹിതയാണോ മോചിത യോണോ എന്ന് ചികയുന്ന
സംസ്‌കാരസമ്പന്നതയുടെ പൊയ്മുഖം വലിച്ചെറിഞ്ഞ് നീതി നേടിത്തരാന്‍ എന്റെ മാധ്യമ സുഹൃത്തുക്കള്‍ക്കൊപ്പം ജനങ്ങളും ഉണ്ടാകും എന്ന് ഉറപ്പുണ്ട്. സത്യസന്ധമായി ജീവിക്കുന്നവര്‍ക്ക് മരണത്തെ ഭയമില്ല.പക്ഷെ സാറിന് ഇനി ഭീരുവാകാതെ പറ്റില്ലല്ലൊ. ഞാന്‍ ബാക്കി വെച്ച ഓളങ്ങളും അലകളും ഭൂമിയില്‍ ഉണ്ടായിരുക്കുന്നിടത്തോളം കാലം കാത്തിരിപ്പ് തുടരും ,നീതിക്കപ്പുറം സഹജീവി എന്ന ഓര്‍മ്മകള്‍ ഉടലെടുക്കുന്ന നാളിനായ്!
ബഷീര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ