തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആഗസ്റ്റ് 15 ഓടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂവകുപ്പ്. എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനമാണ് ഇ പോസ് മെഷീന്. 651 വില്ലേജുകളില്‍ ഇ- പോസ് മെഷീനുകള്‍ മുഖേന ഇടപാടുകള്‍ തുടങ്ങിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 37.02 ലക്ഷം രൂപ ഇതുവഴി ലഭിച്ചിട്ടുണ്ടെന്നും റവന്യൂവകുപ്പ് അറിയിച്ചു.
സർക്കാർവകുപ്പുകളിൽ ഡിജിറ്റൽ പേമെന്റ് മോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി, റവന്യൂവകുപ്പിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ എല്ലാ വില്ലേജുകളിലേക്കും ആവശ്യമായ ഇ-പോസ് മെഷീനുകൾ ജില്ല കലക്ടറേറ്റുകൾ വഴി എത്തിച്ചു. ഇടുക്കിയൊഴികെയുളള ജില്ലകളിലെ വില്ലേജ് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ജില്ലാ തലത്തിൽ നൽകിയിട്ടുണ്ട്. റവന്യൂ ഇ- പേയ്മെന്റ് പ്ലാറ്റ്ഫോമിൽ പോയൻറ് ഓഫ് സെയിൽ (പി ഒ എസ്) മെഷീനുകൾ കൂടെ ഉൾക്കൊള്ളിച്ച് ജനങ്ങൾ അടക്കുന്ന വിവിധ നികുതികളും ഫീസുകളും കറൻസി രഹിത ഇടപാടുകളിലൂടെ ട്രഷറിയിലേക്ക് നേരിട്ട് എത്തിക്കും. സംസ്ഥാനത്ത് ഇത്തരത്തിൽ നികുതി സ്വീകരിക്കുന്ന ആദ്യവകുപ്പായി റവന്യൂ മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ