'കേസിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ വൈരാഗ്യം': ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുക
'കേസിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ വൈരാഗ്യം': ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുക. തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമസമ്മര്‍ദമാണ് കേസിനു പിന്നിലെന്നുമാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം. അതേസമയം പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ഐഎഎസ് റാങ്കില്‍ ഉന്നതപദവി വഹിക്കുന്നതിനാല്‍ സാക്ഷികളെയും മറ്റും സ്വാധീനിക്കാന്‍ ഇടയുളളതിനാലും കൂടുതല്‍ സാക്ഷികളെ തിരിച്ചറിയേണ്ടതിനാലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 

അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ശ്രീറാം പറയുന്നു. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ടെന്നും ശ്രീറാം പറയുന്നു. ഉത്തരവാദിത്തമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി- ജാമ്യാപേക്ഷയില്‍ പറയുന്നു

അതേസമയം ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘം ഇന്ന് മുതല്‍ കേസ് അന്വേഷിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്‌റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങുമെന്നും പുതിയ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം നിലവില്‍ ട്രോമ ഐസിയുവില്‍ തുടരുകയാണ്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മാധ്യമപ്രവര്‍ത്തകനായ ബഷീറിനെ ശ്രീറാം സഞ്ചരിച്ച വാഹനം ഇടിച്ചത്. മദ്യലഹരിയില്‍ ശ്രീറാം അമിത വേഗത്തില്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് ബഷീര്‍ മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com