വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; നാല്‍പതുപേരെ കാണാനില്ല; അമ്പലവും പള്ളിയും ഒലിച്ചുപോയി; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവുന്നില്ല

വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍ -  നാല്‍പതുപേരെ കാണാനില്ല 
വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; നാല്‍പതുപേരെ കാണാനില്ല; അമ്പലവും പള്ളിയും ഒലിച്ചുപോയി; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവുന്നില്ല

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ചൂരല്‍മലയിലെ പൂത്തമലയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാല്‍പ്പതോളം പേരെ  കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവരാണ സേനയ്ക്കും സമീപ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. 

അതേസമയം ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി എംഎല്‍എ സികെ ശശീന്ദ്രന്‍ അറിയിച്ചു. ഉരുള്‍പ്പൊട്ടലില്‍ അമ്പലും പള്ളിയും നിരവധി വാഹനങ്ങളും മണ്ണിനടിയിലായതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതര്‍ പറഞ്ഞു. 

കനത്തമഴയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടില്‍ പഴശ്ശികോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. പനമരത്ത് വീടൊഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ മുത്തു(24) ആണ് മരിച്ചത്. ഇതോടെ വയനാട്ടില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചതോടെ വയനാട് ഒറ്റപ്പെടുന്നു.കോഴിക്കോട് നിന്നും കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നുവെങ്കില്‍ വ്യാഴാഴ്ച താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

താമരശ്ശേരി ചുരം വഴി രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ വലിയ വലിയ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com