സംസ്ഥാനത്ത് കനത്ത മഴ ; ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി നില്‍ക്കുന്നതിനാല്‍ രണ്ടു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍
സംസ്ഥാനത്ത് കനത്ത മഴ ; ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയാണ് തുടരുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി നില്‍ക്കുന്നതിനാല്‍ രണ്ടു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരവഞ്ഞിപ്പുഴയും ചാലിയാറും ചാലിപ്പുഴയും കരകവിഞ്ഞതോടെ കോഴിക്കോടിന്റെ ഗ്രാമീണ റോഡുകളും പാലങ്ങളും വെള്ളിത്തിലായി. 

കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ അടയ്ക്കാത്തോട്, നെല്ലിയോട് മേഖലകളില്‍ ഉരുള്‍ പൊട്ടലുണ്ടായി. മലപ്പുറം കരുളായി വനത്തിലും ഉരുള്‍ പൊട്ടി. മുണ്ടന്‍കോട് ആദിവാസി കോളനിയിലാണ് ഉരുള്‍ പൊട്ടിയത്. നിലമ്പൂര്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണ്. 

കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടര്‍ രാവിലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോവര്‍ പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും രാവിലെ തുറക്കും. മൂവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും വീശുന്നതിനാല്‍ മിക്കയിടത്തും വൈദ്യുതബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

മഴ കനത്തതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com