കോഴിക്കോട്: കക്കയത്ത് ഉരുള്‍പൊട്ടല്‍. കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റര്‍ മുകളില്‍ വനമേഖലയിലായാണ് ഉരുള്‍പൊട്ടിയത്. പവര്‍ഹൗസില്‍ ചളിയും മണ്ണും കയറി. 50 മെഗാ വാട്ടിന്റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്.കക്കയം വാലിയിലും ഉരുള്‍പൊട്ടലുണ്ടായി. കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും.
സംസ്ഥാനത്തെ പ്രളയ ഭീതിയിലാഴ്ത്തി കനത്ത മഴ വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്. രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 48 ആയി. ഇന്ന് മാത്രം 33പേരാണ്മരിച്ചത്.മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടും. മരിച്ചവരില്‍ഒരു പുരുഷന്‍ തമിഴ്‌നാട് സ്വദേശിയാണ്.
നിലമ്പൂര്‍ പോത്തുകല്ല് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം. നിരവധി പേരെ കാണാതായിട്ടുണ്ട്?. കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഔദ്യോഗികമായി ഒരു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. പട്ടേരി തോമസ് എന്ന തൊമ്മന്റെ നാലു വയസുള്ള മകളുടെ മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് നാലുപേര്‍ മരിച്ചു. കുണ്ടുതോട് സ്വദേശികളായ ഉനൈസ്, സന, നുസ്രത്ത്, ശനില്‍ എന്നിവരാണു മരിച്ചത്. ഇരിട്ടി വള്ളിത്തോടും ഓരോ മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് കുറ്റിയാടിടി ആര്‍പ്പൂക്കര വയലില്‍ ഒഴുക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണു മരിച്ചത്. വടകര വിലങ്ങാട് ഉരുള്‍പൊട്ടിനാലുപേര്‍ മരിച്ചു.മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണു. മലബാര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായില്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ