കാന്‍സര്‍ മരുന്നിനു വില കുറയാന്‍ കാരണക്കാരനായ മലയാളി ഡോക്ടര്‍ ബംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

കാന്‍സര്‍ മരുന്നിനു വില കുറയാന്‍ കാരണക്കാരനായ മലയാളി ഡോക്ടര്‍ ബംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

ബംഗളൂരു: രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില കുറയുന്നതിനു കാരണമായ നിയമ യുദ്ധം ജയിച്ച ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധന്‍ ഡോ. ഷംനാദ് ബഷീറിനെ (43) കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിയാണ്. 

രക്താര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കാവശ്യമായ മരുന്ന് ഇന്ത്യയില്‍തന്നെ ഉത്പാദിപ്പിക്കാമെന്നും ഇതിന് ആഗോള പേറ്റന്റ് നിയമം ബാധകമല്ലെന്നും വാദിച്ചു ജയിച്ച ഡോ. ഷംനാദ് ബൗദ്ധിക സ്വത്തവകാശ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ്. ഈ നിയമപോരാട്ടമാണ് കാന്‍സര്‍ മരുന്ന് ചുരുങ്ങിയ ചെലവില്‍ രാജ്യത്ത് ഉത്പാദിപ്പിക്കാന്‍ വഴി തുറന്നത്. 

ഇന്‍ക്രീസിങ് ഡൈവേഴ്‌സിറ്റി ബൈ ഇന്‍ക്രീസിങ് ആക്‌സസ് ടു ലീഗല്‍ എജ്യുക്കേഷന്‍ (ഐ.ഡി.ഐ.എ.) സ്ഥാപകനാണ്. ഹീറ്റര്‍ ഓണ്‍ ചെയ്തു കാറില്‍ ഉറങ്ങുന്നതിനിടെ അത് പൊട്ടിത്തെറിച്ചുണ്ടായ പുകശ്വസിച്ച് അപകടമുണ്ടായെന്നാണ് സംശയം. മൂന്നുദിവസം മുന്‍പ് ബെംഗളൂരു ഫ്രെയ്‌സര്‍ ടൗണിലെ ഫ്‌ലാറ്റില്‍നിന്ന് ചിക്കമഗളൂരുവിലെ തീര്‍ഥാടനകേന്ദ്രമായ ബാബാ ബുധന്‍ ഗിരിയിലേക്കു പോയതായിരുന്നു.

ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിയമപരമായ പ്രശ്‌നങ്ങള്‍ക്കും നിയമവിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 2014ല്‍ അദ്ദേഹത്തിനു മാനവികതയ്ക്കുള്ള ഇന്‍ഫോസിസ് െ്രെപസ് ലഭിച്ചിരുന്നു. ദരിദ്രരായ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള നിയമവിദ്യാഭ്യാസം സാധ്യമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ എം.എ. ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com