പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല; ദയവായി അപകടങ്ങള്‍ വിളിച്ചുവരുത്തരുത്; കുറിപ്പ് (വീഡിയോ)

അപകടസാധ്യതയുളള സ്ഥലങ്ങളില്‍ ഒരു മുന്‍കരുതലും എടുക്കാതെ എടുത്തുച്ചാടുന്നത് സാഹസികത അല്ല എന്നതാണ് വാസ്തവം
പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല; ദയവായി അപകടങ്ങള്‍ വിളിച്ചുവരുത്തരുത്; കുറിപ്പ് (വീഡിയോ)

കൊച്ചി: എന്തിനും ഏതിനും സാഹസികത ഇഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. പലപ്പോഴും ഇത്തരത്തിലുളള അതിസാഹസികത അപകടങ്ങള്‍ ക്ഷണിച്ചുവരുത്താറുമുണ്ട്. അപകടസാധ്യതയുളള സ്ഥലങ്ങളില്‍ ഒരു മുന്‍കരുതലും എടുക്കാതെ എടുത്തുച്ചാടുന്നത് സാഹസികത അല്ല എന്നതാണ് വാസ്തവം. സോഷ്യല്‍മീഡിയയിലും മറ്റും താരമാകാന്‍ നടത്തുന്ന ഇത്തരം അഭ്യാസങ്ങള്‍ ബുദ്ധിശൂന്യമാണെന്നാണ് വിലയിരുത്തല്‍. 

കേരളം വീണ്ടും ഒരു പ്രളയഭീഷണിയിലാണ്. വെളളം കയറിക്കിടക്കുന്ന സ്ഥലങ്ങളില്‍ ക്യാമറയുമായി വീഡിയോ ചിത്രീകരിക്കാന്‍ ഇറങ്ങുന്നവരെ കഴിഞ്ഞവര്‍ഷം നിരവധി കണ്ടതാണ്. ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ച് അപകടം ക്ഷണിച്ചുവരുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല എന്ന ആമുഖത്തോടെ ഒരു വീഡിയോ സഹിതമുളള കുറിപ്പാണ് ഷിംന അസീസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 

'ചാനല്‍ ക്യാമറകള്‍ അത്രയേറെ സൂം ചെയ്യാന്‍ സാധിക്കുന്ന മികച്ച ടെക്‌നോളജിയോട് കൂടിയവയാണ്. അവര്‍ സുരക്ഷിത അകലത്ത് നിന്നുമാണ് വീഡിയോകളെടുക്കുന്നത്. കൈയിലെ മൊബൈല്‍ ക്യാമറയുമായി അത് അനുകരിക്കാന്‍ ശ്രമിക്കുന്നത് വലിയ മണ്ടത്തരമാണ്. അപകടസാധ്യത വളരെയേറെ കൂടുതലാണ്.'-കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

നോക്കൂ... പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല. ഈ ദൃശ്യം മലപ്പുറം ജില്ലയിലെ അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നുമുള്ളതാണ് (Source വാട്ട്‌സപ്പാണ്.) ഇനി സ്ഥലം അതല്ലെങ്കില്‍ പോലും ഇതൊന്നും പാടില്ല). നിറഞ്ഞൊഴുകുന്നത് ചാലിയാറാണ്. മൊബൈല്‍ ക്യാമറയുമായി ഇറങ്ങേണ്ട ടൂറിസ്റ്റ് സെന്റര്‍ അല്ല അത്. ഏത് നിമിഷവും ആ വീഡിയോ പിടിത്തക്കാരെയുമായി ചാലിയാര്‍ പതഞ്ഞൊഴുകി കുത്തിയൊലിച്ച് പോകാം. അപകടങ്ങള്‍ വിളിച്ച് വരുത്തരുത്.

ചാനല്‍ ക്യാമറകള്‍ അത്രയേറെ zoom ചെയ്യാന്‍ സാധിക്കുന്ന മികച്ച ടെക്‌നോളജിയോട് കൂടിയവയാണ്. അവര്‍ സുരക്ഷിത അകലത്ത് നിന്നുമാണ് വീഡിയോകളെടുക്കുന്നത്. കൈയിലെ മൊബൈല്‍ ക്യാമറയുമായി അത് അനുകരിക്കാന്‍ ശ്രമിക്കുന്നത് വലിയ മണ്ടത്തരമാണ്. അപകടസാധ്യത വളരെയേറെ കൂടുതലാണ്. ദയവായി ചെയ്യരുത്.

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും കഴിഞ്ഞ വര്‍ഷം മാതൃഭൂമി ചാനലിന് രണ്ടുപേരെ നഷ്ടപ്പെട്ടത് ഓര്‍ക്കുന്നുണ്ടാകുമല്ലോ... 

സൂക്ഷിക്കൂ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com