വയനാട്ടില്‍ സ്ഥിതി ആശങ്കാജനകം; ഒരുലക്ഷം പേരെ മാറ്റും; ഉരുള്‍പൊട്ടല്‍; മരണം 35 ആയി

വയനാട്ടില്‍ സ്ഥിതി ആശങ്കാജനകം; ഒരുലക്ഷം പേരെ മാറ്റും; ഉരുള്‍പൊട്ടല്‍; മരണം 35 ആയി

നാളെയും മറ്റന്നാളും അതിതീവ്രമഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത - ഒരു ലക്ഷം പേരെ ഒഴിപ്പിക്കും 

കല്‍പ്പറ്റ: കാസര്‍കോട് മുതല്‍ പത്തനംതിട്ട ജില്ലവരെ തീവ്രമായ മഴയ്ക്കാണ് കേരളം സാക്ഷിയായത്. കുറഞ്ഞ സമയത്തിനുള്ളില്‍ അധികമായി മഴ പെയ്തതിനെ തുടര്‍ന്ന് മലപ്പുറത്തും വയനാട്ടിലും ഉരുള്‍ പൊട്ടല്‍ തുടര്‍ക്കഥയായി. കുറുമ്പലക്കോട്ടയില്‍ പത്തോളം സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായാതായാണ് റിപ്പോര്‍ട്ടുകള്‍.ആളുകളെ ഒഴുപ്പിക്കല്‍ തുടരുകയാണ്. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.  പേമാരിയില്‍ തകര്‍ന്നത് നൂറിലധികം വീടുകള്‍. 35 ജീവനുകളാണ് രണ്ട് ദിവസം കൊണ്ട് പൊലിഞ്ഞത്. 

വയനാട്ടില്‍ സ്ഥിതി ആശങ്കാജനകമാണ്. നാളെയും മറ്റന്നാളും അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവാസ്ഥവകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുലക്ഷം പേരെ ഒഴിപ്പിക്കും. പ്രകൃതി ദുരന്തരമേഖലകളില്‍ നിന്നാണ് ആളുകളെ മാറ്റുന്നത്. ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപത്തുള്ളവരെ നാളെ രാവിലെ ഏഴരയ്ക്ക് മുന്‍പായി മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു

കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക്  ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. കവളപ്പാറയ്ക്ക് പുറമെ കോട്ടക്കുന്നിലും, വഴിക്കടവിലും കോഴിക്കോട് കക്കയത്തും ഉരുള്‍പൊട്ടലുണ്ടായി.  പാലക്കാട് അട്ടപ്പാടിയില്‍ നിരവധി തവണ ഉരുള്‍ പൊട്ടി. 

കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നദികളെല്ലാം അപകടകരമായി ഒഴുകുകയാണ്. സംസ്ഥാനത്തെ ട്രയിന്‍ ഗതാഗതം ഏറെക്കുറെ നിലച്ചമട്ടാണ്. മംഗലാപുരത്തിനും കോഴിക്കോടിനും ഇടയില്‍ മാത്രമാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടക്കുന്നത്. റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മലബാര്‍ മേഖല തീര്‍ത്തും ഒറ്റപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് 64013 പേരാണ് വിവിധ ജില്ലകളിലായി തയ്യാറാക്കിയ 738 ദുരിതാശ്വാസ ക്യാമ്പുകല്‍ലായി കഴിയുന്നത്. 

ശനിയാഴ്ചയും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുകള്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. 17 ചെറുകിട ഡാമുകള്‍ തുറന്നുകഴിഞ്ഞു. വലിയ ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ ശനിയാഴ്ച തുറക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. അതേസമയം വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി ഡാമുകളില്‍ ആശങ്കാജനകമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എന്നാല്‍ പമ്പയില്‍ ഒറ്റ ദിവസം കൊണ്ട് ഒഴുകിയെത്തിയത് 18 ശതമാനം വെള്ളമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com