പെയ്യുന്നത് അതിതീവ്രമഴ ; പ്രളയസാധ്യതയില്ല ; സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്
പെയ്യുന്നത് അതിതീവ്രമഴ ; പ്രളയസാധ്യതയില്ല ; സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി അതിതീവ്ര മഴയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയില്‍ ഇതുവരെ 22 പേരാണ് മരിച്ചത്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോര മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഏത് ദുരന്തവും നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. നാളെ കഴിഞ്ഞാല്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. എന്നാല്‍ ആഗസ്റ്റ് 15 ന് വീണ്ടും മഴ ഉണ്ടാകുമെന്നും പ്രവചനമുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. 

സംസ്ഥാനത്തെ വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. നിലമ്പൂരും ചാലക്കുടിയിലും പ്രശ്‌നം ഗുരുതരമാണ്. ഇവിടങ്ങളില്‍ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 5936 കുടുംബങ്ങളിലായി 22165 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വയനാടാണ് കുടുതല്‍ പേര്‍ ക്യാമ്പിലുള്ളത്. 9951 പേര്‍. ക്യാമ്പുകളില്‍ ശുദ്ധമായ വെള്ളം ലഭ്യമാക്കാനും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വയനാട്ടിലെ മോപ്പാടിയിലാണ് വലിയ ഉരുള്‍ പൊട്ടലുണ്ടായത്. ഒരു കുന്ന് അപ്പാടെ ഒലിച്ചുപോയി. മേപ്പാടിയിലേക്കുള്ള റോഡ് നഷ്ടമായി. ഇതോടെ ഇവിടെ രക്ഷപ്രവര്‍ത്തനം ദുഷ്‌കരമായി. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് അടക്കമുള്ളവര്‍ രംഗത്തുണ്ട്. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടുപോയി. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. 

കഴിഞ്ഞ് വര്‍ഷത്തേതുപോലുള്ള പ്രളയം ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുറ്റിയാടി, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നു. ഇടുക്കിയില്‍ 30 ശതമാനം, പമ്പ 50 ശതമാനം, കക്കി, 25 ശതമാനം, ഷോളയാര്‍ ഇടമലയാര്‍ 50 ശതമാനം, ബാണാസുര സാഗര്‍ 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ് ഉള്ളത്. ഇതില്‍ ബാണാസുര ഉടന്‍ തന്നെ തുറക്കേണ്ടി വന്നേക്കും.  കൃത്യമായ മുന്നറിയിപ്പ് ഉണ്ടാകും. 

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നു. അതിന്റെ ഭാ​ഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പെരിയാര്‍ നിറഞ്ഞൊഴുകുകയാണ്. ഇതേത്തുടര്‍ന്ന് ആലുവ, കാലടി ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 13 ടീമുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട. എഞ്ചിനീയറിങ് ടാസ്ക്ഫോഴ്സിന്റെ   മൂന്ന് ടീമുകള്‍ ഉടനെത്തും. മൂന്ന് കോളം സൈന്യം ഇപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. മദ്രാസ് റെജിമെന്റ് ഉടന്‍ പാലക്കാടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അപകടസാധ്യതയുള്ള സ്ഥലത്തുനിന്നും ആളുകള്‍ നിര്‍ബന്ധമായി മാറണം. മലയോര വിനോദസഞ്ചാരം ാെഴിവാക്കണം. ആളുകല്‍ രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനായി കെഎസ്ആര്‍ടിസികള്‍ സര്‍വീസ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതി രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിളിക്കുന്നതിന് സംസ്ഥാന വ്യാപകമായി 1070 എന്ന ഹോട്ട്‌ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. 1077 എന്ന നമ്പറില്‍ എല്ലാ ജില്ലകളിലും വിളിക്കാം. സെക്രട്ടേറിയറ്റിന് പുറത്തെ കണ്‍ട്രോള്‍ റൂമിന്റെ നമ്പര്‍ 2331639, 2333198, സെക്രട്ടേറിയറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 2329227, 2518356 എന്നിവയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളത്തെ വള്ളംകളി മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com